ഇന്ത്യൻ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യത്യസ്ത മറുപടികളുമായി ശുഭ്മാൻ ഗില്ലും രജത് പടിധാറും. എല്ലാ ഫോർമാറ്റിലും മികച്ചതാകാൻ ആഗ്രഹിക്കുന്നുവെന്ന് ഗിൽ വ്യക്തമാക്കിയപ്പോൾ, ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് പടിധാർ പറഞ്ഞു.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിന്റെ തലേന്ന് തങ്ങളുടെ തന്ത്രങ്ങളോ ചിന്തകളോ പുറത്തുവിടാതിരിക്കുക എന്നത് കളിക്കളത്തിലെ ഒരു എഴുതപ്പെടാത്ത നിയമമാണ്. എന്നാല്‍ ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡീയത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്ന ആ രണ്ട് നായകന്മാര്‍, തങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അത് അവരുടെ വാക്കുകളിലല്ല, മറിച്ച് അവര്‍ അത് പറഞ്ഞ രീതിയിലാണ് പ്രകടമായത്. ശനിയാഴ്ച വൈകുന്നേരം അഹമ്മദാബാദില്‍ മാധ്യമങ്ങളെ ആദ്യം കണ്ടത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പടിധാറാണ്.
ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനത്തെക്കുറിച്ചും അതിനുള്ള സാധ്യതകളെക്കുറിച്ചുമുള്ള ചോദ്യം ഉയര്‍ന്നപ്പോള്‍ വളരെ താല്പര്യമില്ലാത്ത മട്ടിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ''ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നതേയില്ല എന്നാണ്. അതുകൊണ്ട് തന്നെ ഞാന്‍ അത് പ്രതീക്ഷിക്കുന്നുമില്ല.'' പടിധാര്‍ വ്യക്തമാക്കി. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലും സമാനമായ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കൂടുതല്‍ ശാന്തനും ചിന്താശേഷിയുള്ളതുമായിരുന്നു ഗില്ലിന്റെ മറുപടിയെങ്കിലും വാക്കുകളില്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തി.
ഗില്ലിന്റെ മറുപടി ഇങ്ങനെ... ''ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ കളിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ. സത്യസന്ധമായി പറഞ്ഞാല്‍, കഠിനാധ്വാനം തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഏത് ഫോര്‍മാറ്റാണെന്നത് പ്രശ്‌നമല്ല. ടി20, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലും മികച്ച ബാറ്ററാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍ ആര്‍ക്കും പൂര്‍ണ്ണത കൈവരിക്കാനാകില്ല, എങ്കിലും അതിനായി ശ്രമിക്കുക എന്നതാണ് എന്റെ രീതി.'' ഗില്‍ പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് പിന്നിലെ കാരണം
ഈ വര്‍ഷം നടന്ന ലോകകപ്പ് വിജയത്തിന് ശേഷം സൂര്യകുമാര്‍ യാദവ് ടി20 നായകസ്ഥാനം ഒഴിഞ്ഞതോടെ, അടുത്ത ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. സഞ്ജു സാംസണ്‍, തിലക് വര്‍മ്മ, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ സെലക്ടര്‍മാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഐപിഎല്ലിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തെ പ്രകടനം കൊണ്ട് പടിധാറും ഗില്ലും ഈ ചര്‍ച്ചകളിലേക്ക് തങ്ങളുടെ പേരുകള്‍ കൂടി നിര്‍ബന്ധപൂര്‍വ്വം ചേര്‍ത്തുവെച്ചിരിക്കുകയാണ്.

