ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ.

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി ശുഭ്മാന്‍ ഗില്‍. സെഞ്ച്വറി നേടിയാണ് ഗില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. നായകനായി അരങ്ങേറ്റംകുറിച്ച ടെസ്റ്റില്‍ ഇതിനേക്കാള്‍ വലിയൊരു സന്ദേശം ശുഭ്മന്‍ ഗില്ലിന് നല്‍കാനില്ല. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി നായകനായ ഗില്‍ ക്രീസില്‍ ചരിത്രം കുറിച്ചത് വിരാട് കോലിയുടെ നാലാം നമ്പറില്‍. ക്യാപ്റ്റനായ ആദ്യമത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ഇരുപത്തിയഞ്ചുകാരനായ ശുഭ്മാന്‍ ഗില്‍.

വിജയ് ഹസാരെ, സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെംഗ്‌സാര്‍ക്കര്‍, വിരാട് കോലി എന്നിവരാണ് ഗില്ലിന് മുന്‍പ് ഈനേട്ടം കൈവരിച്ചവര്‍. ക്ഷമയും ക്ലാസും ഒത്തുചേര്‍ന്ന ഗില്ലിന്റെ ഇന്നിംഗ്‌സില്‍ പിറന്നത് മനോഹര ഷോട്ടുകള്‍. യശസ്വി ജയ്‌സ്വാളിനൊപ്പം മൂന്നാം വിക്കറ്റില്‍ നിര്‍ണായകമായ 129 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഗില്‍ ഇംഗ്ലീഷ് പേസര്‍മാരുടെ പതിവ് കെണിയിലേക്ക് ബാറ്റുവയ്ക്കാന്‍ തയ്യാറായില്ല. മുപ്പത്തിമൂന്നാം ടെസ്റ്റിനിറങ്ങിയ ഗില്ലിന്റെ ആറാം സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേയും.

ഏകദിനത്തില്‍ എട്ടും ട്വന്റി 20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള ഗില്ലിന് ഇരുപത്തിയഞ്ച് വയസ്സിനിടെ ആകെ പതിനഞ്ച് സെഞ്ച്വറിയായി. ഇന്ത്യയിലെ ബാറ്റിംഗ് മികവ് വിദേശത്തില്ലെന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഇംഗ്ലണ്ടില്‍ എത്തിയ ഗില്ലിന് ഇതിനേക്കാള്‍ നല്ലൊരു മറുപടി നല്‍കാനില്ല. ഒരു സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്.

അതേസമയം, ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 359 റണ്‍സ് എടുത്തിട്ടുണ്ട്. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തുമാണ് ക്രീസില്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റിന്റെ ആദ്യദിവസം ഇന്ത്യ 300 റണ്‍സിലേറെ നേടുന്നത്. നേരത്തെ, യശസ്വി ജയ്‌സ്വാളും ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 101 റണ്‍സ് നേടിയ ജയ്‌സ്വാള്‍, ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

YouTube video player