ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ സൗരവ് ഗാംഗുലി വിമർശിച്ചു. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ നാല് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരുന്നത്. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കരുണ്‍ നായര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍ ജസ്പ്രീത് ബുുമ്രക്ക് വിശ്രമം അവുദിച്ചപ്പോള്‍ പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അന്‍ഷുല്‍ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും റിഷഭ് പന്തിന് പകരം ധ്രുവ് ജുറെലും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസര്‍ അര്‍ഷ്ദീപ് സിംഗ്, ഓപ്പണിംഗ് ബാറ്റര്‍ അഭിമന്യൂ ഈശ്വരന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല.

മൂവരും പരമ്പരയിലെ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇപ്പോള്‍ കുല്‍ദീപിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ഇംഗ്ലണ്ടിന്റെ 20 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യ പ്രയാസപ്പെടുകയാണ്. മാഞ്ചസ്റ്ററിലും ലോര്‍ഡ്‌സിലും ബര്‍മിംഗ്ഹാമിലും കുല്‍ദീപിനെ കളിപ്പിക്കണമായിരുന്നു. ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ കളിയുടെ ഗതിനിശ്ചയിക്കാന്‍ കുല്‍ദീപിന് കഴിയുമായിരുന്നു.'' ഗാംഗുലി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ കളിച്ച ആറ് ടെസ്റ്റില്‍ കുല്‍ദീപ് 21 വിക്കറ്റ് നേടിയിട്ടുണ്ട്.

നാല് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ടും അവസാന ടെസ്റ്റിന് ഇറങ്ങിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തിയത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജാമി സ്മിത്ത്, ക്രിസ് വോക്‌സ്, ഗുസ് അറ്റ്കിന്‍സണ്‍, ജാമി ഓവര്‍ട്ടണ്‍, ജോഷ് ടംഗ്

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

YouTube video player