കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനോട് തോറ്റിരുന്നു. 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ ആദ്യമായിട്ടാണ് തോല്‍ക്കുന്നതും.

ഇസ്ലാമാബാദ്: കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കൂടുതലായി ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) പരമ്പര മുടങ്ങിയിട്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്നത്. വരാനിരിക്കുന്നു ടി20 ലോകകപ്പിലും ഇന്ത്യ- പാകിസ്ഥാന്‍ മത്സരമുണ്ട്. ഐപിഎല്ലിലും (IPL) പാകിസ്ഥാന്‍ (Pakistan) താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.

എന്നാല്‍ രാഷ്ട്രീയക്കളി കാരണം പരമ്പര ആരംഭിക്കുനാവുന്നില്ലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വീണ്ടും തുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയക്കളികളാണ് തടസ്സമാകുന്നത്. രണ്ട് തവണ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്ലിന് ക്ഷണിച്ചിട്ടും ആരാധകരുടെ എതിപ്പ് ഭയന്നാണ് പോകാതിരുന്നത്. മത്സരത്തിന് മുമ്പ് രാഷ്ട്രീയക്കളികള്‍ കൊണ്ടുണ്ടായ പ്രശ്‌നം പരിഹരിക്കണം. 2025 ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനിലാണ് നടക്കേണ്ടത്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.'' റമീസ് വ്യക്തമാക്കി. 

ക്രിക്കറ്റ് ലോകത്തെ ആവേശകരമായ പോരാട്ടം ഇന്ത്യ- പാക് മത്സരങ്ങളാണെന്നും റമീസ് പറഞ്ഞു. ''ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടം എന്നും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളാണ്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പര നടന്നിട്ടില്ല. 2012-13 സീസണില്‍ നടന്ന ട്വന്റി 20, ഏകദിന പരമ്പരയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഏഷ്യകപ്പിലും ഐസിസി ടൂര്ണമെന്റുകളിലും മാത്രമായി ഇന്ത്യ,പാക് മത്സരം ചുരുക്കപ്പെട്ടു. പാകിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പുറത്തായി. ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.'' റമീസ് രാജ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനോട് തോറ്റിരുന്നു. 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ ആദ്യമായിട്ടാണ് തോല്‍ക്കുന്നതും. അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റതോടെ ഇന്ത്യി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു.