രണ്ട് ടീമുകളും നാല് ഇന്നിംഗ്സിലും 200 റൺസ് പോലും കടക്കാതിരുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്കൊപ്പം പേസര്‍മാരും മികവ് കാട്ടിയിരുന്നു.

കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വെറും രണ്ടര ദിവസം കൊണ്ട് പൂര്‍ത്തിയാവുകയും ഇന്ത്യ 30 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയും ചെയ്തതോടെ ഈ‍ന്‍ ഗാര്‍ഡന്‍സിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. എന്നാല്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്ന് മറുപടിയുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയുടെ പ്രതികരണം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.

രണ്ട് ടീമുകളും നാല് ഇന്നിംഗ്സിലും 200 റൺസ് പോലും കടക്കാതിരുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്കൊപ്പം പേസര്‍മാരും മികവ് കാട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റൊഴികെ എല്ലാ വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റൊഴികെ എല്ലാം സ്പിന്നര്‍മാര്‍ക്കായിരുന്നു. സ്പിന്‍ പിച്ചൊരുക്കിയതിന് ക്യൂറേറ്റർ സുജൻ മുഖര്‍ജിയെ കുറ്റം പറയാനാവില്ലെന്നും ഇത് ഇന്ത്യൻ ടീം ആവശ്യപ്പെട്ടപ്രകാരം തയാറാക്കിയ പിച്ചാണെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യൻ ടീം ആവശ്യപ്പെട്ടപ്രകാരം പിച്ച് നനക്കുന്നത് മത്സരത്തിന് നാലു ദിവസം മുമ്പെ നിര്‍ത്തിയിരുന്നു. പിച്ച് നനക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തില്‍ പൊട്ടിപൊളിയാന്‍ സാധ്യതയുണ്ടെന്നും ഗാംഗുലി പറഞ്ഞു.

എന്നാല്‍ ഇത്തരം പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരകക്കുറിപ്പെഴുതുമെന്നും ഐസിസി ഈ പിച്ചിന് വളരെ മോശം എന്നല്ലാതെ റേറ്റിംഗ് നല്‍കില്ലെന്നും മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. രണ്ടര ദിവസം മാത്രം നീണ്ട കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ 30 റണ്‍സിന്‍റെ അവിശ്വസനീയ തോല്‍വി വഴങ്ങിയിരുന്നു.124 റണ്‍സിന്‍റെ വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ഇന്നിംഗ്സില്‍ 93 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക