ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 156 റണ്‍സ് കൂടി വേണം. 32-3 എന്ന സ്കോറിലേക്ക് തകര്‍ന്ന ഇന്ത്യ എയെ രജത് പാട്ടീദാറും(28) റിഷഭ് പന്തും ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു.

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഭീഷണിയില്‍. 275 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഇന്ത്യൻ താരങ്ങളായ സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ആയുഷ് മാത്രെ, രജത് പാട്ടീദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. 64 റണ്‍സുമായി ക്യാപ്റ്റൻ റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ആയുഷ് ബദോനിയുമാണ് ക്രീസില്‍.

ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 156 റണ്‍സ് കൂടി വേണം. 32-3 എന്ന സ്കോറിലേക്ക് തകര്‍ന്ന ഇന്ത്യ എയെ രജത് പാട്ടീദാറും(28) റിഷഭ് പന്തും ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. സായ് സുദര്‍ശന്‍(12), ആയുഷ് മാത്രെ(6), ദേവ്ദത്ത് പടിക്കല്‍(5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയാണ് റിഷഭ് പന്ത് 64 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്ക എക്കായി ഷെപ്പോ മൊറേക്കി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എ 199 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇന്നലത്തെ സ്കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ജോര്‍ദാന്‍ ഹെര്‍മന്‍ (12) മടങ്ങി. ഗുര്‍നൂര്‍ ബ്രാറിനായിരുന്നു വിക്കറ്റ്. ലെസേഗോ സെനൊക്വാനെയും (37) സുബൈര്‍ ഹംസയും(37) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 84 റണ്‍സിലെത്തിച്ചെങ്കിലും സെനൊക്വാനെയെ തനുഷ് കൊടിയാനും സുബൈര്‍ ഹംസയെ മാനവ് സുതാറും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക എ കൂട്ടത്തകര്‍ച്ചയിലായി.

ക്യാപ്റ്റൻ മാര്‍ക്വേസ് അക്കര്‍മാന്‍(5), റൂബിന്‍ ഹെര്‍മാന്‍(15), റിവാള്‍ഡോ മൂൺസ്വാമി(6), ടിയാന്‍ വാന്‍ വൂറന്‍(3) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 135-7ലേക്ക് കൂപ്പുകുത്തിയെങ്കിലും പ്രനെലാന്‍ സുബ്രായനും(15), ഷെപ്പോ മോറേക്കിയും(25), ലൂത്തോ സിംപാലയും(17) ചേർന്ന് ദക്ഷിണാഫ്രിക്ക എയെ 199 റണ്‍സിലെത്തിച്ചു.ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ നാലും അന്‍ഷുല്‍ കാംബോജ് മൂന്നും ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക