ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 55 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ കേപ്ടൗണില്‍ ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് ആരാധകര്‍ കരുതി. ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെയും മധ്യനിരയെയും എറിഞ്ഞിട്ട മുഹമ്മദ് സിറാജാണ് അവരെ 55റ റണ്‍സിന് പുറത്താക്കിയത്.
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം വിക്കറ്റ് മഴ. ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകള്‍. ഇരു ടീമുകളും ആദ്യ ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ 98 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമാി നേരിയ മുന്‍തൂക്കം നേടി. എന്നാല്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ് ആദ്യദിനം രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ദക്ഷിണാഫ്രിക്ക് ഇനിയും 36 റണ്‍സ് കൂടി വേണം. 36 റണ്‍സോടെ ഏയ്ഡന്‍ മാക്രവും ഏഴ് റണ്ണുമായി ഡെവിഡ് ബെഡിങ്ഹാമും ക്രീസില്‍. 150 റണ്‍സിന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഈ പിച്ചില്‍ ദുഷ്കരമാകുമെന്നിരിക്കെ രണ്ടാം ദിനം തന്നെ ടെസ്റ്റിന് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 55ന് ഓള്‍ ഔട്ട്, 62-3, ഇന്ത്യ 153ന് ഓള്‍ ഔട്ട്.
വിക്കറ്റ് മഴ
ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 55 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ കേപ്ടൗണില്‍ ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് ആരാധകര്‍ കരുതി. ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെയും മധ്യനിരയെയും എറിഞ്ഞിട്ട മുഹമ്മദ് സിറാജാണ് അവരെ 55റ റണ്‍സിന് പുറത്താക്കിയത്. 12 റണ്‍സെടുത്ത ബെഡിങ്ഹാമും 15 റണ്‍സെടുത്ത വെരിയെന്നെയും മാത്രമായിരുന്നു ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 15 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യക്കും രക്ഷയില്ല
ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന്‍റെ ആവേശത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ യശസ്വി ജയ്സ്വാളിനെ നഷ്ടമായി.മൂന്നാം ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സെത്തിയപ്പോഴേക്കും അക്കൗണ്ട് തുറക്കാതെ യശസ്വി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്നു.
രോഹിത് വലിയ സ്കോറിനുള്ള അടിത്തറയിട്ടെങ്കിലും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സന്‍റെ കൈകളിലൊതുങ്ങി. 50 പന്തില്‍ 39 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ നേട്ടം. കോലിയും ഗില്ലും ആത്മവിശ്വാസത്തോടെ മുന്നേറിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദമില്ലാതെ 100 കടന്നു. എന്നാല്‍ പതിവുപോലെ നല്ല തുടക്കമിട്ടശേഷം ഗില്‍ മടങ്ങി. 55 പന്തില്‍ 36 റണ്‍സെടുത്ത ഗില്ലിനെയും നാന്ദ്രെ ബര്‍ഗറുടെ പന്തില്‍ മാര്‍ക്കോ യാന്‍സന്‍ പിടികൂടി. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ക്ക് ക്രീസില്‍ രണ്ട് പന്തിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളു. നേരിട്ട രണ്ടാം പന്തില്‍ ബര്‍ഗറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വെരിയന്നെക്ക് ക്യാച്ച് നല്‍കി ശ്രേയസ് പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ 110-4ലേക്ക് വീണു. ചായക്ക് പിരിയുമ്പോള്‍ 111-4 എന്ന സ്കോറിലായിരുന്നു ഇന്ത്യ.
കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തി പ്രതീക്ഷ നല്‍കി. ഇരുവരും ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ലുങ്കി എങ്കിഡിയുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ ആദ്യ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച കെ എല്‍ രാഹുല്‍ പുറത്തായി. അപ്പോള്‍ ഇന്ത്യൻ സ്കോര്‍ 153 റണ്‍സായിരുന്നു. പിന്നീട് നടന്നത് നാടകീയ തകര്‍ച്ചയായിരുന്നു.
എങ്കിഡിയുടെ ഓവറിലെ മൂന്നാം പന്തില്‍ രവീന്ദ്ര ജഡേജയെ ഗള്ളിയില്‍ മാര്‍ക്കോ യാന്‍സന്‍ പറന്നു പിടിച്ചു. ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്രെയയും ഗള്ളിയില്‍ യാന്‍സന്‍ കൈയിലൊതുക്കിയതോടെ ഇന്ത്യ 153-7ലേക്ക് വീണു.
റബാഡ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോലിയെ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രം കൈയിലൊതുക്കി. 59 പന്തില്‍ 46 റണ്‍സായിരുന്നു കോലിയുടെ നേട്ടം. നാലാം പന്തില്‍ മുഹമ്മദ് സിറാജ് റണ്ണൗട്ടായി. അഞ്ചാം പന്തില്‍ പ്രസിദ്ധ് കൃഷ്ണയെ(0) പുറത്താക്കി റബാഡ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റ് നഷ്ടമായത്.
തിരിച്ചടിച്ച് ഇന്ത്യ
ആദ്യ ഇന്നിംഗ്സില്‍ 98 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ആത്മവിശ്വാസത്തോടെയാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ഡീല്‍ എല്‍ഗാറും ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് 37 റണ്‍സടിച്ച് ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചു. എന്നാല്‍ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന എല്‍ഗാറിനെ(12) വീഴ്ത്തി മുകേഷ് കുമാര്‍ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ടോണി ഡി സോര്‍സിയെ(1) മുകേഷും ട്രൈസ്റ്റന്‍ സ്റ്റബ്സിനെ(1) ബുമ്രയും വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക 45-3ലേക്ക് ചുരുങ്ങി. എന്നാല്‍ മാര്‍ക്രവും ബെഡിങ്ഹാമിം ചേര്‍ന്ന് ആദ്യ ദിനം അവരെ 62ല്‍ എത്തിച്ചു.
