ജഗദീശന്റെ സെഞ്ചുറിയുടെയും (148*) അസറുദീന്റെയും (11*) മികച്ച പ്രകടനത്തോടെ സൗത്ത് സോണ്‍ ഒന്നാം ദിനം 3 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി.

ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഒന്നാം സെമി ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ ആദ്യ ദിനം സൗത്ത് സോണ്‍ മികച്ച നിലയില്‍. ബെംഗളൂരുവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗത്ത് സോണ്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 297 റണ്‍സ് നേടിയിട്ടുണ്ട്. എന്‍ ജഗദീശന്റെ (148*) സെഞ്ചുറിയാണ് സൗത്ത് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജഗദീശനൊപ്പം കേരള താരവും ക്യാപ്റ്റനുമായ മുഹമ്മദ് അസറുദ്ദീന്‍ (11) ക്രീസിലുണ്ട്. നോര്‍ത്ത് സോണിന് വേണ്ടി നിശാന്ത് സിന്ധു രണ്ട് വിക്കറ്റ് വീഴ്ത്തി.

തന്‍മയ് അഗര്‍വാളും (43) ജഗദീശനും മികച്ച തുടക്കമാണ് സൗത്ത് സോണിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 103 റണ്‍സ് കൂട്ടിചേര്‍ത്തു. അഗര്‍വാളിനെ പുറത്താക്കി നിശാന്താണ് ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുര്‍ന്നെത്തിയ കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (57), ജഗദീശന് വലിയ പിന്തുണ നല്‍കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 128 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ദേവ്ദത്ത് മടങ്ങി. അന്‍ഷൂല്‍ കാംബോജിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ എം ആര്‍ കാലെ (15) തിളങ്ങാനാവാതെ മടങ്ങി. എങ്കിലും അസര്‍ - ജഗദീശന്‍ വിക്കറ്റ് പോവാതെ കാത്തു. ജഗദീശന്‍ ഇതുവരെ രണ്ട് സിക്‌സും 13 ഫോറും നേടി.

അസറുദീനാണ് സൗത്ത് സോണിനെ നയിക്കുന്നത്. അസറിനെ കൂടാതെ മറ്റു കേരള താരങ്ങളായ സല്‍മാന്‍ നിസാര്‍, എം ഡി നിധീഷ് എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദേവ്ദത്ത് പടിക്കലും പ്ലേയിംഗ് ഇലവനിലെത്തിയതോടെ നാല് മലയാളികള്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

സൗത്ത് സോണ്‍: തന്‍മയ് അഗര്‍വാള്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍), മോഹിത് കാലെ, റിക്കി ഭുയി, സല്‍മാന്‍ നിസാര്‍, തനയ് ത്യാഗരാജന്‍, ഗുര്‍ജപ്നീത് സിംഗ്, എം ഡി നിധീഷ്, വാസുകി കൗശിക്.

നോര്‍ത്ത് സോണ്‍: അങ്കിത് കുമാര്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂറിയ, യാഷ് ദുല്‍, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, കനയ്യ വധാവന്‍ (വിക്കറ്റ് കീപ്പര്‍), സഹില്‍ ലോത്ര, മായങ്ക് ദാഗര്‍, ഔഖിബ് നബി ദാര്‍, യുധ്വീര്‍ സിംഗ് ചരക്, അന്‍ഷുല്‍ കംബോജ്.

ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യന്‍ താരം തിലക് വര്‍മ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയതോടെയാണ് സറുദ്ദീനെ ദക്ഷിണമേഖല നായകനായി തെരഞ്ഞെടുത്തത്. ഏഷ്യാ കപ്പ് ടീമിലുള്ളതിനാലാണ് തിലക് പിന്മാറിയത്. കേരള ക്രിക്കറ്റ് ലീഗീല്‍ ആലപ്പി റിപ്പിള്‍സ് നായകനായാനാണ് അസര്‍. അദ്ദേഹം ക്യാപ്റ്റനായതോടെ പകരം തമിഴ്‌നാട് താരം എന്‍ ജഗദീശനെ പുതിയ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ജഗദീശനായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറും.

YouTube video player