ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 206 റൺസ് വിജയലക്ഷ്യം. മിച്ചൽ മാർഷിന്റെയും എയ്ഡൻ മാർക്രമിന്റെയും അർദ്ധശതകങ്ങളാണ് ലക്‌നൗവിനെ മികച്ച സ്കോറിലെത്തിച്ചത്.
ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 206 റണ്‍സ് വിജയലക്ഷ്യം. മിച്ചല്‍ മാര്‍ഷ് (39 പന്തില്‍ 65), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലക്‌നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (26 പന്തില്‍ 45) മികച്ച പ്രകടനം പുറത്തെടുത്തു. റിഷഭ് പന്ത് (7) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഹൈദരബാദിന് വേണ്ടി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലക്‌നൗവിന് ബാറ്റിംഗിന് അയക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ലക്ൗവിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മാര്‍ക്രം - മാര്‍ഷ് സഖ്യം 115 റണ്‍സാണ് ചേര്‍ത്തത്. ഇരുവരും ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ 11-ാം ഓവറില്‍ മാര്‍ഷ് മടങ്ങി. ഹര്‍ഷ് ദുബെയാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഏഴ് റണ്‍സെടുത്ത താരത്തെ മലിംഗ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. പിന്നാലെ മാര്‍ക്രവും മടങ്ങി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്‌സ്. ഇതിനിടെ ആയുഷ് ബദോനിയും (3) മടങ്ങി. പിന്നീട് പുരാന്റെ ഇന്നിംഗ്‌സാണ് ലക്‌നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറില്‍ പുരാനും ഷാര്‍ദുല്‍ താക്കൂറും (4) റണ്ണൗട്ടായി. അബ്ദുള്‍ സമദ് (3) ബൗള്‍ഡുമായി. ആകാശ് ദീപ് (6), രവി ബിഷ്‌ണോയ് (0) പുറത്താവാതെ നിന്നു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങിയത്. ട്രാവിസ് ഹെഡ്, ജയ്‌ദേവ് ഉനദ്ഖട് എന്നിവര്‍ കളിക്കുന്നില്ല. ഹര്‍ഷ് ദുബെ, അഥര്‍വ ടൈഡേ ടീമിലെത്തി. മലയാളി താരം സച്ചിന്‍ ബേബിക്കും അവസരം ലഭിച്ചില്ല. ലക്‌നൗവിന് വേണ്ടി വില്ല്യം ഒറൗര്‍ക്കെ ഐപിഎല്‍ അരങ്ങേറ്റം നടത്തും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ
ഇംപാക്ട് പ്ലെയര്‍ സബ്സ്: മുഹമ്മദ് ഷമി, അഥര്‍വ തൈഡേ, സച്ചിന്‍ ബേബി, അഭിനവ് മനോഹര്‍, സിമര്‍ജീത് സിംഗ്.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, ), ആയുഷ് ബദോനി, അബ്ദുള്‍ സമദ്, ആകാശ് ദീപ്, രവി ബിഷ്നോയ്, ദിഗ്വേഷ് രതി, അവേഷ് ഖാന്‍, വില്ല്യം ഒറൗര്‍ക്കെ.
ഇംപാക്ട് പ്ലെയര്‍ സബ്സ്: ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ഷാര്‍ദുല്‍ താക്കൂര്‍, ഡേവിഡ് മില്ലര്‍.
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലക്‌നൗവിന് ജയം അനിവാര്യമാണ്. പ്ലേ ഓഫ് കടമ്പയെന്ന നേരിയ സാധ്യതയിലേക്ക് വലിയ പ്രതീക്ഷയുമായാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇന്നിറങ്ങുന്നത്. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാല്‍ ലക്‌നൗവും പുറത്തേക്ക് പോകും. പത്ത് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ലക്‌നൗവിന് പ്ലേ ഓഫില്‍ എത്തണമെങ്കില്‍ ഇനിയുള്ള മൂന്ന് കളിയും ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലത്തിലേക്കു കൂടി ഉറ്റുനോക്കണം. അവസാന അഞ്ച് കളിയില്‍ നാലിലും തോറ്റതോടെയാണ് ലക്‌നൗവിന്റെ വഴികള്‍ ദുര്‍ഘടമായത്.