Asianet News MalayalamAsianet News Malayalam

മൂന്ന് വിക്കറ്റ് നഷ്ടം; ഇന്ത്യക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക പതറുന്നു

 യൂസ്‌വേന്ദ്ര ചാഹല്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ, സൂര്യകുമാര്‍ യാദവ് (50), ശിഖര്‍ ധവാന്‍ (46) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

Sri Lanka lost three wickets while chasing 165 runs in first T20 against India
Author
Colombo, First Published Jul 25, 2021, 10:34 PM IST

കൊളംബൊ: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ 165 വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലങ്ക ഒമ്പത് ഓവറില്‍ മൂന്നിന് 55 എന്ന നിലയിലാണ്. മിനോദ് ഭാനുക (10), ധനഞ്ജയ ഡിസല്‍വ (9), അവിഷ്‌ക ഫെര്‍ണാണ്ടോ (26) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹല്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. അഷന്‍ ഭണ്ഡാര (2), ചരിത് അസലങ്ക (4) എന്നിവരാണ് ക്രീസില്‍. 

നേരത്തെ, സൂര്യകുമാര്‍ യാദവ് (50), ശിഖര്‍ ധവാന്‍ (46) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ (20 പന്തില്‍ 27) ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ്‌നഷ്ടമായത്. വാനിഡു ഹസരങ്ക, ദുഷ്മന്ത ചമീര ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. പൃഥ്വി ഷാ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍ അരങ്ങേറി. 

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ അരങ്ങേറ്റക്കാരന്‍ പൃഥ്വി (0) പുറത്തായി. മൂന്നാം നമ്പറില്‍ കളിച്ച സഞ്ജുവും ക്യാപ്റ്റന്‍ ധവാനുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹസരങ്കയുടെ പന്തില്‍ സഞ്ജു വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 

നാലാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ തന്റെ മികച്ച ഫോം ടി20യിലും തുടര്‍ന്നു. കേവലം 34 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ധവാനൊപ്പം 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. ധവാന്‍ മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. ഇരുവരും മടങ്ങിയതോടെ പ്രതീക്ഷിച്ച സ്‌കോറിലേക്ക് ഇന്ത്യക്ക് ഉയരാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 10) നിരാശപ്പെടുത്തി. ഇഷാന്‍ കിഷനാണ് (14 പന്തില്‍ പുറത്താവാതെ 20) സ്‌കോര്‍ 160 കടത്തിയത്. ക്രുനാല്‍ പാണ്ഡ്യ (3) പുറത്താവാതെ നിന്നു.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍കിക പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, വരുണ്‍ ചക്രവര്‍ത്തി. 

ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷനക, അഷന്‍ ഭണ്ഡാര, വാനിഡു ഹസരങ്ക, ചാമിക കരുണാരത്‌നെ, ഇസുരു ഉഡാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര.

Follow Us:
Download App:
  • android
  • ios