ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ, രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ശ്രീലങ്ക രണ്ട് മാറ്റങ്ങള്‍ വരുത്തി. പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെ പുതുമുഖ ബാറ്റര്‍ കാമില്‍ മിഷാരയെയും ഓള്‍റൗണ്ടര്‍ സഹാന്‍ അരാചികെയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊളംബൊ: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിലെ വലിയ തോല്‍വിക്ക് പിന്നാലെ, കൊളംബോയില്‍ നടക്കുന്ന നിര്‍ണായകമായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ രണ്ട് മാറ്റങ്ങളുമായി ശ്രീലങ്ക. പരമ്പര സമനിലയിലാക്കുക ലക്ഷ്യമിട്ട് പുതുമുഖ ബാറ്റര്‍ കാമില്‍ മിഷാര, ഓള്‍റൗണ്ടര്‍ സഹാന്‍ അരാചികെ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാലെ ടെസ്റ്റില്‍ 165 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. രമേശ് മെന്‍ഡിസിന് പകരം ടീമിലെത്തിയ അരാചികെ ബാറ്റിംഗിന് ആഴം കൂട്ടുന്നതിനൊപ്പം ഓഫ് സ്പിന്നര്‍ കൂടിയാണ്.

ലങ്കന്‍ പ്രീമിയര്‍ ലീഗിലും ഇന്ത്യ എ ടീമിനെതിരെയുള്ള പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4,365 റണ്‍സും 63 വിക്കറ്റുകളും അരാചികെയുടെ പേരിലുണ്ട്. സമീപകാല മത്സരങ്ങളില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഇടംകൈയ്യന്‍ ബാറ്റര്‍ കാമില്‍ മിഷാരയും ടീമില്‍ ഇടംനേടിയിട്ടുണ്ട്. നിഷാന്‍ മദുഷ്‌കയ്ക്ക് പകരക്കാരനായി എത്തുന്ന മിഷാര, ലഹിരു ഉഡാരയ്ക്കൊപ്പം ഓപ്പണിംഗില്‍ ഇറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ ഇടംകൈയ്യന്‍ സ്പിന്നര്‍മാരായ മാനവ് സുതറിനും രവീന്ദ്ര ജഡേജയ്ക്കുമുള്ള മറുപടിയായാണ് മിഷാരയുടെ ഉള്‍പ്പെടുത്തല്‍.

ആദ്യ ടെസ്റ്റിനിടയില്‍ കഴുത്തിന് പരിക്കേറ്റ ദിനേശ് ചണ്ഡിമല്‍ ഈ മത്സരത്തിലും കളിക്കില്ല. കൂടാതെ കുശാല്‍ മെന്‍ഡിസ് (ഹാംസ്ട്രിംഗ് പരിക്ക്), പതും നിസ്സങ്ക (കൈവിരലിലെ ശസ്ത്രക്രിയ) എന്നിവരുടെയും സേവനം ലങ്കയ്ക്ക് നഷ്ടമായിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കന്‍ സ്‌ക്വാഡ്: ലാഹിരു ഉഡാര, കാമില്‍ മിഷാര, പസിന്ദു സൂരിയബന്ദര, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സഹാന്‍ അരാചികെ, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല, കേഷര നുവാന്ത, പ്രഭാത് ജയസൂര്യ, മിലന്‍ രത്നയാക്കെ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ, വിശ്വ ഫെര്‍ണാണ്ടോ.

YouTube video player