ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പര; സസ്പെൻഷനിലുള്ള കളിക്കാരെ പരിഗണിക്കില്ലെന്ന് ശ്രീലങ്ക
സസ്പെൻഷനിലുള്ള മൂന്നു പേർക്കുമെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ മൂന്ന് കളിക്കാരെയും കുറഞ്ഞത് ഒരുവർഷത്തേക്ക് വിലക്കുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പരക്കുള്ള ടീമിലേക്ക് ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ കുശാൽ മെൻഡിസ്, നിരോഷൻ ഡിക്വെല്ല, ധനുഷ്ക ഗുണതിലക എന്നിവരെ പരിഗണിക്കില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തിയ മൂന്നുപേരും 14 ദിവസത്തെ ഐസൊലേഷനിൽ കഴിയുകയാണിപ്പോൾ.
സസ്പെൻഷനിലുള്ള മൂന്നു പേർക്കുമെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ മൂന്ന് കളിക്കാരെയും കുറഞ്ഞത് ഒരുവർഷത്തേക്ക് വിലക്കുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. മെൻഡിസും ഡിക്വെല്ലയും ഡർഹാമിലെ തെരുവിലൂടെ പുകവലിച്ചു നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ ഗുണതിലകയെയും കാണാമായിരുന്നു.
ശ്രീലങ്കന്‍ ടീം വൈസ് ക്യാപ്റ്റകൂടിയാണ് കുശാൽ മെൻഡിസ്. ട20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെയാണ് ഏകദിന പരമ്പര തുടങ്ങുന്നതിന് തലേന്നാൾ ടീമിന്റെ ബയോ സെക്യുർ ബബ്ബിളിൽ നിന്ന് പുറത്തുകടന്ന് കുശാൽ മെൻഡിസും നിരോഷൻ ഡിക്‌വെല്ലയെയും ഗുണതിലകയും ഡർഹാമിലെ മാർക്കറ്റിലൂടെ കറങ്ങി നടന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമല്ലാത്ത കാർഡിഫിലാണ് ഇംഗ്ലണ്ട്-ശ്രീലങ്ക ടി20 പരമ്പര നടന്നത്. ഇവിടെ ലങ്കൻ താരങ്ങൾക്ക് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഡർഹാമിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇത് ലംഘിച്ചാണ് മൂന്ന് താരങ്ങളും ടീം ഹോട്ടലിൽ നിന്ന് പുറത്തുപോയത്.
ടി20 പരമ്പര 3-0ന് അടിയറവെച്ച ലങ്കൻ ടീമിന് മറ്റൊരു നാണക്കേടായി കളിക്കാരുടെ പെരുമാറ്റം. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച മെന്‍ഡിസ് 9, 39, 6 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഡിക്‌വെല്ലയാകട്ടെ രണ്ട് മത്സരങ്ങളില്‍ 3, 11 റണ്‍സാണെടുത്തത്. അടുത്ത മാസം 13 മുതലാണ് ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് വിതം ഏകദിനവും ടി20യുമാണ് പരമ്പരയിലുള്ളത്.