ഇതിഹാസതാരവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറാണ് വിമര്‍ശകരിലെ പ്രധാനി. അക്ഷറിനെ മുകളിലേക്ക് കയറ്റി ഇറക്കിയതിലൂടെ കോലിക്ക് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇന്ത്യ. ധാക്കയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. മുന്‍നിര തകര്‍ന്നെങ്കിലും ആര്‍ അശ്വിന്റെ (62 പന്തില്‍ 42) സമയോചിത ഇന്നിംഗ്‌സ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നു. ശ്രേയസ് അയ്യര്‍ (29) അശ്വിനൊപ്പം പുറത്താവാതെ നിന്നു. അക്‌സര്‍ പട്ടേല്‍ (34) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ഇതിനിടെ ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ, റിഷഭ് പന്തിന് മുകളിലാണ് കളിപ്പിച്ചത്. മാത്രമല്ല, ജയ്‌ദേവ് ഉനദ്ഖടിനും സ്ഥാനക്കയറ്റം നല്‍കുകയുണ്ടായി. സ്ഥിരം പൊസിഷനില്‍ നിന്ന് മാറി ഏഴമനായിട്ടാണ് പന്ത് ക്രീസിലെത്തിയത്. 13 ബോളുകള്‍ നേരിട്ട താരം ഒമ്പത് റണ്‍സുമായി മടങ്ങുകയും ചെയ്തു. കോലി നാലാമനായിട്ടാണ് ക്രീസിലെത്തിയിരുന്നത്. ഇതോടെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്. 

ഇതിഹാസതാരവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറാണ് വിമര്‍ശകരിലെ പ്രധാനി. അക്ഷറിനെ മുകളിലേക്ക് കയറ്റി ഇറക്കിയതിലൂടെ കോലിക്ക് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ''കോലി ആവശ്യപ്പെടാതെ അദ്ദേഹത്തെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റി ഇറക്കാനാവില്ല. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് കോലി. ഡ്രസ്സിങ് റൂമിലെ തീരുമാനങ്ങള്‍ എന്തൊക്കെയന്ന് നമ്മള്‍ക്കറിയില്ല. എന്നാല്‍ ഈ തീരുമാനം അംഗികരിക്കാന്‍ പ്രയാസമാണ്. അക്ഷര്‍ നന്നായി കളിച്ചില്ലെന്ന് പറയുന്നില്ല.'' ഗാവസ്‌കര്‍ പറഞ്ഞു.

നേരത്തെ, മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയും തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. പന്ത് ഉറക്കഗുളിക കഴിച്ചിരുന്നോ എന്നാണ് ജഡേജ പരിഹാസത്തോടെ ചോദിച്ചത്. ജഡേജയുടെ വാക്കുകള്‍... ''പന്തിനെ മൂന്നാംദിനം ഇറക്കാതിരുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. അദ്ദേഹം ഉറക്കഗുളിക കഴിച്ചിരുന്നോ? ഇവിടെ നിന്ന് നമുക്ക് എന്തും പറയാം. എന്നാല്‍ അവിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോ എന്ന് നമുക്ക് അറിയില്ല.'' ജഡേജ പറഞ്ഞു.

ഇതോടെ നാലാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 74-7ലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരുന്നു. മുന്‍നിര തകര്‍ന്നെങ്കിലും ആര്‍ അശ്വിന്റെ (62 പന്തില്‍ 42) സമയോചിത ഇന്നിംഗ്‌സ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നു. ശ്രേയസ് അയ്യര്‍ (29) അശ്വിനൊപ്പം പുറത്താവാതെ നിന്നു. അക്‌സര്‍ പട്ടേല്‍ (34) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മെഹിദി ഹസന്‍ മിറാസാണ് ഇന്ത്യയെ തകര്‍ത്തത്.

കുല്‍ദീപിനെ പുറത്തിരുത്താന്‍ തീരുമാനിച്ചതില്‍ ഖേദമില്ല; കാരണം വിശദീകരിച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍