ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ജോലിഭാരത്തെക്കുറിച്ചുള്ള വാദത്തെ ഗവാസ്കർ തള്ളിക്കളഞ്ഞു. 

മുംബൈ: ജോലിഭാരം കാരണമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന വാദത്തെ തള്ളി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. 'ജോലിഭാരം' എന്ന വാക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകളും കളിച്ച മുഹമ്മദ് സിറാജിനെ ഉദാഹരണമെടുത്താണ് ഗവാസ്‌കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഇന്ത്യന്‍ ടീം 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നു, അതാണ് മുഹമ്മദ് സിറാജില്‍ കണ്ടത്. സിറാജ് ആത്മാര്‍ത്ഥതയോടെ കളിച്ചു. ജോലിഭാരം എന്ന സംഭവം എന്നെന്നേക്കുമായി പൊളിച്ചെഴുതി. അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍, തുടര്‍ച്ചയായി അദ്ദേഹം 7-8 ഓവര്‍ സ്പെല്ലുകള്‍ എറിഞ്ഞു. ഇതുതന്നെയാണ് മറ്റു താരങ്ങളില്‍ നിന്നും രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിഘണ്ടുവില്‍ നിന്ന് 'ജോലിഭാരം' എന്ന വാക്ക് ഇല്ലാതാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വളരെക്കാലമായി ഞാന്‍ അത് പറയുന്നുണ്ട്.'' ഗവാസ്‌കര്‍ വ്യക്തമാക്കി.

അദ്ദേഹം തുടര്‍ന്നു... ''''രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ വേദനകളും ബുദ്ധിമുട്ടുകളും മറക്കുക. അതിര്‍ത്തിയില്‍, ജവാന്‍മാര്‍ തണുപ്പിനെക്കുറിച്ച് പരാതിപ്പെടുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഋഷഭ് പന്ത് നിങ്ങള്‍ക്ക് എന്താണ് കാണിച്ചുതന്നത്? അദ്ദേഹം പരിക്കേറ്റാണ് ബാറ്റ് ചെയ്യാന്‍ വന്നത്. കളിക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിക്കുന്നത് ഒരു ബഹുമതിയാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം, ബിസിസിഐയിലും ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്. ജോലിഭാരം എന്നും പറഞ്ഞ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരങ്ങളെ ഇനിയും അനുവദിച്ചേക്കില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ''ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കളിക്കാന്‍ ചില മത്സരങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന താരങ്ങളുടെ തീരുമാനം നിര്‍ത്തലാക്കാനാണ് ആലോചിക്കുന്നത്. വര്‍ക്ക് ലോഡ് മാനേജ്മെന്റ് ഒഴിവാക്കപ്പെടുമെന്ന് ഇതിനര്‍ത്ഥമില്ല, പക്ഷേ സമീപഭാവിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ഫാസ്റ്റ് ബൗളര്‍മാരുടെ ജോലിഭാരം കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ പേരില്‍ താരങ്ങള്‍ നിര്‍ണായക മത്സരങ്ങള്‍ കളിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.'' ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

YouTube video player