കളിയിലോ അന്താരാഷ്ട്ര തലത്തിലോ പരിശീലകനായി പ്രവർത്തിച്ചിട്ടില്ലെന്നതും തുടർച്ചയായ മൂന്ന് സീസണുകളിൽ പ്ലേഓഫ് കാണാതെ പുറത്തായ ചെന്നൈ ടീമിലെ തലമുറ മാറ്റവുമായിരിക്കും മോർഗന് മുന്നിലെ പ്രധാന വെല്ലുവിളി.

ചെന്നൈ: ഐപിഎല്ലിൽ സ്റ്റീഫൻ ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ മുഖ്യ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, പുതിയ പരിശീലകനായി മുന്‍ ഇംഗ്ലണ്ട് നായകൻ ഓയിൻ മോര്‍ഗന്‍ എത്തിയേക്കുമെന്ന സൂചന നല്‍കി ആര്‍ അശ്വിന്‍. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ മോര്‍ഗന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന സൂചന അശ്വിൻ പങ്കുവെച്ചത്.

ഫ്ലെമിംഗിന് കീഴിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ സിഎസ്കെയ്ക്ക് അനുയോജ്യനായ ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് എളുപ്പമല്ല. 2023-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കമന്‍റേറ്ററായി പ്രവർത്തിക്കുന്ന മോർഗന് ഇതുവരെ പരിശീലകനായി പ്രവർത്തിച്ച പരിചയമില്ലെങ്കിലും, അഗ്രസീവ് ശൈലിയിലൂടെ 2019-ൽ ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടി കൊടുത്ത തന്ത്രജ്ഞനായ നായകനെന്ന മികവ് സിഎസ്കെ മാനേജ്‌മെന്‍റിനെ ആകർഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

കളിയിലോ അന്താരാഷ്ട്ര തലത്തിലോ പരിശീലകനായി പ്രവർത്തിച്ചിട്ടില്ലെന്നതും തുടർച്ചയായ മൂന്ന് സീസണുകളിൽ പ്ലേഓഫ് കാണാതെ പുറത്തായ ചെന്നൈ ടീമിലെ തലമുറ മാറ്റവുമായിരിക്കും മോർഗന് മുന്നിലെ പ്രധാന വെല്ലുവിളി. അതേസമയം, ഐപിഎല്‍ മെഗാ ലേലത്തിന് ഇനി ഒരു വർഷം മാത്രം ബാക്കിനിൽക്കെ, എം.എസ്. ധോണി തന്നെ വരാനിരിക്കുന്ന സീസണിൽ ടീമിന്‍റെ മുഖ്യ നിയന്ത്രണം ഏറ്റെടുക്കാനാണ് കൂടുതൽ സാധ്യതയെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. പുതിയൊരു പരിശീലകനെ തിടുക്കത്തിൽ നിയോഗിക്കുന്നതിലും നല്ലത് ധോണി തന്നെ ടീമിന്‍റെ പൂർണ ചുമതല ഏറ്റെടുക്കുകയും മറ്റുള്ളവർ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുകയുമാണ് വേണ്ടതെന്ന് അശ്വിൻ പറ‍ഞ്ഞു. കഴിഞ്ഞ സീസണില്‍ കളിക്കാരനായി ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഒരു മത്സരത്തില്‍ പോലും ധോണി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക