കണ്‍ക്കഷന്‍ സബായി ഇറങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണയും മറ്റൊരു മൂന്ന് വിക്കറ്റ് നേടിയ രവി ബിഷ്‌ണോയിയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 53 റണ്‍സ് വീതം നേടിയ ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166ന് എല്ലാവരും പുറത്താവുകയായിരുന്നു. കണ്‍ക്കഷന്‍ സബായി ഇറങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണയും മറ്റൊരു മൂന്ന് വിക്കറ്റ് നേടിയ രവി ബിഷ്‌ണോയിയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്തു. 

മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സന്തോഷം പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എല്ലാരും നന്നായി കളിച്ചു. തുടക്കം മുതല്‍ അവസാനം വരെ ഒരു വലിയ വലിയ ആരാധകകൂട്ടം ഞങ്ങളുടെ പിന്നിലുണ്ടായിരുന്നു, എല്ലാവരുടെയും പിന്തുണ വലുതായിരുന്നു. മൂന്നിന് 10 എന്ന നിലയില്‍ നിന്ന് ഞങ്ങള്‍ക്ക് തിരിച്ചുകയറാന്‍ സാധിച്ചു. കളിക്കാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ഏത് ബ്രാന്‍ഡാണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഒരു ഓവറില്‍ മൂന്ന് വിക്കറ്റ്, അത് ഞങ്ങള്‍ക്ക് വലിയ ആഘാതമായിരുന്നു. പക്ഷേ ടീം പ്രതികരിച്ച രീതിയെ കുറിച്ച് എടുത്തുപറയണം. മധ്യനിര താരങ്ങള്‍ പോസിറ്റീവായി കളിച്ചു. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും അവരുടെ പരിചയസമ്പത്ത് മുഴുവന്‍ ഉപയോഗിച്ചു.'' സൂര്യ പറഞ്ഞു. 

കോലിയുടെ കുറ്റി പറത്തിയ ഹിമാന്‍ഷു സാംങ്‌വാന് നേരെ ആരാധക അധിക്ഷേപം! പിന്നാലെ മാപ്പ് പറഞ്ഞ് താരം

കണ്‍ക്കഷന്‍ സബായി എത്തിയ ഹര്‍ഷിത് റാണയെ കുറിച്ചും സൂര്യ സംസാരിച്ചു. ''നെറ്റ്സില്‍ ബാറ്റ് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് നാലാം ടി20യിലും കളിച്ചത്. ഞങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഞാന്‍ കരുതുന്നു. ടീമിന്റെ പ്രകടനത്തില്‍ ശരിക്കും സന്തോഷമുണ്ട്. പവര്‍ പ്ലേയ്ക്ക് ശേഷം ഇംഗ്ലണ്ടിന്റെ ചില വിക്കറ്റുകള്‍ വീഴ്ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പിന്നീട് ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചു. നിര്‍ഭാഗ്യവശാല്‍ ശിവം ദുബെയ്ക്ക് ശിവം ദുബെയ്ക്ക് പന്തെറിയാന്‍ കഴിയാതെ പോയി. മൂന്നാം സീമറായി ഹര്‍ഷിത് റാണ വന്ന് മികച്ച പ്രകടനം പുറത്തെടുത്തത് അവിശ്വസനീയമായിരുന്നു.'' ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

അതേസയമം, കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ചൊല്ലി വിവാദം കത്തുകയാണ്. ബാറ്റിംഗിനിടെ ശിവം ദുബെയുടെ തലയ്ക്ക് പന്തുകൊണ്ടതിനെ തുടര്‍ന്നാണ് പകരക്കാരനായി ഹര്‍ഷിത് 11-ാം ഓവറിന് ശേഷം പന്തെറിയാനെത്തുന്നത്. റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ 15 റണ്‍സ് വിജയത്തില്‍ റാണ സുപ്രധാന പങ്കുവഹിച്ചെന്നും പറയാം. ഓള്‍റൗണ്ടറായ ദുബെയ്ക്ക് പകരം റാണ പന്തെറിയാനെത്തിയതാണ് പലരേയും ചൊടിപ്പിച്ചത്. 

മറ്റൊരു ഓള്‍റൗണ്ടറായ രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോഴാണ് പേസറായ റാണ വരുന്നത്. ദുബെയ്ക്ക് പകരം ഇറക്കേണ്ട ആളല്ലായിരുന്നു റാണ എന്നാണ് ഒരു പക്ഷം പറയുന്നത്.