ജലജ് സക്സേനയും ശ്രേയസ് ഗോപാലും കറക്കി വീഴ്ത്തി; സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് ആറാം ജയം
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം നായകന്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ഓപ്പണര്‍ വരുണ്‍ നായനാരുടെയും വിഷ്ണു വിനോദിന്‍റെയും ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചത്.

മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഒഡിഷക്കെതിരെ 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി കേരളം പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേരളം ഉയര്‍ത്തിയ 184 രണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും നാലു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലും ചേര്‍ന്ന് കറക്കി വീഴ്ത്തി. 37 റണ്‍സെടുത്ത സുബ്രാന്‍ഷു സേനാപതിയാണ് ഒഡിഷയുടെ ടോപ് സ്കോറര്‍. സ്കോര്‍ കേരളം 20 ഓവറില്‍ 183-4, ഒഡിഷ 18.1 ഓവറില്‍ 133ന് ഓള്‍ ഔട്ട്.
കേരളം ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷക്ക് ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍ പ്രയാഷ് സിങിനെ(0) ബേസില്‍ തമ്പി മടക്കി. സന്ദീപ് പട്നായിക്കും(10), സേനാപതിയും ചേര്‍ന്ന് ഒഡിഷയെ 42 റണ്‍സിലെത്തിച്ചു. പിന്നീട് ആക്രമണം ഏറ്റെടുത്ത ജലജ് സക്സേനയും ശ്രേയസ് ഗോപാലും ചേര്‍ന്ന് ഒഡിഷയെ എറിഞ്ഞിട്ടു. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗോവിന്ദ് പോഡാറും 28 റണ്‍സെടുത്ത രാജേഷ് ധുപെറും മാത്രമാണ് സേനാപതിക്ക് പുറമെ ഒഡിഷക്കായി പൊരുതിയത്.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം നായകന്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ഓപ്പണര്‍ വരുണ്‍ നായനാരുടെയും വിഷ്ണു വിനോദിന്‍റെയും ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചത്.
പവര്‍ പ്ലേയില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ(16) നഷ്ടമായ കേരളത്തെ രണ്ടാം വിക്കറ്റില്‍ വരുണ്‍ നായനാരും വിഷ്ണു വിനോദും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റി. 38 പന്തില്‍ 48 റണ്‍സെടുത്ത വരുണ്‍ നായനാര്‍ പുറത്തായശേഷം നാലാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്.
അഫ്ഗാനെതിരായ തോല്‍വിക്കുശേഷം ബാബര്‍ ഡ്രസ്സിംഗ് റൂമിൽ പൊട്ടിക്കരഞ്ഞു, വെളിപ്പെടുത്തി മുന്‍ നായകൻ
വിഷ്ണു വിനോദിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ സഞ്ജു 31 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു സിക്സും നാലു ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറില്‍ വിഷ്ണു വിനോദിനെയും(33 പന്തില്‍ 35) തൊട്ടു പിന്നാലെ അബ്ദുള്‍ ബാസിതിനെയും(5) നഷ്ടമായെങ്കിലും സല്‍മാന്‍ നിസാറും(4 പന്തില്‍ 11*) സഞ്ജുവും ചേര്‍ന്ന് കേരളത്തെ 183ല്‍ എത്തിച്ചു.ഗ്രൂപ്പ് ബിയില്‍ ആറ് കളികളില്‍ ആറും ജയിച്ച കേരളം 24 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. 27ന് ആസമിനെതിരെ ആണ് കേരളത്തിന്‍റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക