T20 World Cup | ഒടുവില്‍ കിവിക്കൂട്ടം ആ സ്വപ്‌നത്തിനരികെ; മൂന്നാം സെമിക്കൊടുവില്‍ ആദ്യ ഫൈനല്‍
2007ലെ സെമിയിൽ പാകിസ്ഥാനോടും 2016ൽ ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡ് സെമിയിൽ തോറ്റിരുന്നു
അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ആദ്യമായാണ് ന്യൂസിലന്‍ഡ്(New Zealand Cricket Team) ഫൈനലിൽ കടക്കുന്നത്. ലോകകപ്പിലെ മൂന്നാം സെമിയിലൂടെയാണ് കിവികളുടെ ആദ്യ ഫൈനല്‍ പ്രവേശം. 2007ലെ സെമിയിൽ പാകിസ്ഥാനോടും 2016ൽ ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡ് തോറ്റിരുന്നു. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്(ICC World Test Championship) ജേതാക്കളായ ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പിലും ഇതുവരെ കിരീടം നേടിയിട്ടില്ല.
അതേസമയം ഇംഗ്ലണ്ട് സെമിയിൽ പുറത്താകുന്നത് ഇതാദ്യമാണ്. മൂന്നാം ഫൈനലിലെത്താനുള്ള അവസരമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 2010ൽ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 2016ലെ ഫൈനലിൽ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിരുന്നു.
ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിന്‍റെ 166 റൺസ് കിവീസ് ഒരോവർ ബാക്കിനിൽക്കെ മറികടന്നു. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ അർഹിച്ച കിരീടം ഇംഗ്ലണ്ട് കൊണ്ടുപോയപ്പോൾ നിരാശരായി മടങ്ങിയ കിവികൾ അതേ ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തി ടി20 ലോകകപ്പിലെ കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു അവസാന ഓവറുകളിലെ അവിശ്വസനീയ കുതിപ്പിലാണ് ന്യൂസിലൻഡ് ഇംഗ്ലണ്ടിന്‍റെ മോഹം തല്ലിക്കെടുത്തിയത്.
മിച്ചല്‍, ജിമ്മി ഷോ
167 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് തുടക്കം പിഴച്ചിരുന്നു. മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനെയും നഷ്ടമാകുമ്പോൾ സ്കോർ 13 മാത്രം. ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചലാണ് കിവീസിനെ വിജയത്തിലെത്തിച്ചത്. 47 പന്തിൽ നാല് വീതം ഫോറും സിക്സറുമടക്കം പുറത്താകാതെ 72 റൺസ് അടിച്ചെടുത്തു. തോൽവിയിലേക്ക് പോവുമായിരുന്ന കിവീസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജിമ്മി നീഷമിന്‍റെ വെടിക്കെട്ടായിരുന്നു. ആറാമനായി ക്രീസിലെത്തി 11 പന്തിൽ മൂന്ന് സികസറടക്കം 27 റൺസ് നീഷം നേടി.
നേരത്തെ മോയീൻ അലിയുടെ അർധസെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ 166ൽ എത്തിച്ചത്. അലി 37 പന്തിൽ 51ഉം ഡേവിഡ് മലാൻ 41ഉം റൺസെടുത്തു.