ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാനാകും! വാദവുമായി വഖാര്‍ യൂനിസ്
ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെ കുറിച്ച് ആരാധകര്‍ക്കിടയില്‍ വാശിയേറിയ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരിക്കേയാണ് വഖാറിന്‍റെ വാക്കുകള്‍
ലാഹോര്‍: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) കരുത്തരായ ഇന്ത്യയെ(Team India) തോല്‍പിക്കാന്‍ പാകിസ്ഥാന്(Pakistan Cricket Team) കഴിയുമെന്ന വാദവുമായി ഇതിഹാസ പേസര്‍ വഖാര്‍ യൂനിസ്(Waqar Younis). ലോകകപ്പില്‍ ബന്ധവൈരികളായ ഇന്ത്യ-പാക് പോരാട്ടത്തെ കുറിച്ച് ആരാധകര്‍ക്കിടയില്‍ വാശിയേറിയ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരിക്കേയാണ് വഖാറിന്‍റെ വാക്കുകള്‍.
'കഴിവിന് അനുസരിച്ച് കളിച്ചാല്‍ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാന്‍ കഴിയുമെന്നാണ് സത്യസന്ധമായ എന്‍റെ വിശ്വാസം. ഇന്ത്യയെ മറികടക്കുക എളുപ്പമല്ലെങ്കിലും അതിന് കഴിയുന്ന താരങ്ങള്‍ ടീമിലുണ്ട്. ലോകകപ്പിലെ വമ്പന്‍ പോരാട്ടമാണിത് എന്നതിനാല്‍ സമ്മര്‍ദം ഇരു ടീമിനുമുണ്ടാകും. ടൂര്‍ണമെന്‍റില്‍ ഇരുവരുടേയും ആദ്യ മത്സരം കൂടിയാണിത്. ആദ്യത്തെ കുറച്ച് പന്തുകളും റണ്‍സും നിര്‍ണായകമാകും. അതിനോട് നന്നായി പ്രതികരിക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ പാകിസ്ഥാനാവും'.
'ബൗളിംഗാണ് എപ്പോഴും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ കരുത്ത്. സ്‌കോറുകള്‍ പ്രതിരോധിക്കാനുള്ള കഴിവ് മുമ്പ് കണ്ടിട്ടുണ്ട്. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും അതുണ്ടായി. നിലവിലെ ടീമില്‍ മാറ്റാരേക്കാളും നന്നായി ബൗളിംഗിനെ കുറിച്ച് ധാരണയുള്ളത് ഹസന്‍ അലിക്കാണ്. ബൗളിംഗിനെ അദേഹമാണ് നയിക്കേണ്ടത്. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ടീമിനായി അത്ഭുതങ്ങള്‍ കാട്ടാന്‍ ഹസന്‍ അലിക്കാകും' എന്നാണ് പ്രതീക്ഷ എന്നും വഖാര്‍ യൂനിസ് ക്രിക്‌വിക്കിനോട് പറഞ്ഞു.
ദുബായില്‍ ഒക്‌ടോബര്‍ 24നാണ് ലോകകപ്പിലെ ഏറ്റവും വാശിയേറിയ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. യുഎഇയില്‍ ലോകകപ്പിന് തൊട്ടുമുമ്പ് ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണമാകും എന്നാണ് വിലയിരുത്തല്‍. വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യയുടെ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിഹാസ നായകന്‍ എം എസ് ധോണിയെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഉപദേഷ്‌ടാവായി ബിസിസിഐ നിയമിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍
ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ.
പാകിസ്ഥാന്‍ ടീം
ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസിം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മ് വസിം, ഷഹീന്‍ അഫ്രീദി, ഷൊഹൈബ് മക്‌സൂദ്.
ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സല്ല രാഹുല്‍ കളിച്ചത്; കയ്യടിക്കാന്‍ തന്നെ കിട്ടില്ലെന്ന് സെവാഗ്