ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനെ 20 ഓവറില്‍ 8 വിക്കറ്റിന് 128 റണ്‍സ് എന്ന സ്കോറില്‍ ലങ്കന്‍ ബൗളര്‍മാര്‍ ഒതുക്കിയിരുന്നു

ഹൊബാര്‍ട്: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ ഓള്‍റൗണ്ട് മികവുമായി അയര്‍ലന്‍ഡിനെ അനായാസം തുരത്തി ശ്രീലങ്ക. 9 വിക്കറ്റിനാണ് ഏഷ്യന്‍ ചാമ്പ്യന്‍മാരുടെ വിജയം. 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 15 ഓവറില്‍ വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ജയത്തിലെത്തി. കുശാല്‍ മെന്‍ഡിസ് 43 പന്തില്‍ 68* ഉം, ചരിത് അസലങ്ക 22 പന്തില്‍ 31* ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധനഞ്ജയ ഡിസില്‍വ 25 പന്തില്‍ 31 റണ്‍സ് നേടി. സ്കോര്‍: അയര്‍ലന്‍ഡ്-128/8 (20), ശ്രീലങ്ക- 133/1 (15). 

ആദ്യം ബൗളിംഗ് കരുത്ത്

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനെ 20 ഓവറില്‍ 8 വിക്കറ്റിന് 128 റണ്‍സ് എന്ന സ്കോറില്‍ ലങ്കന്‍ ബൗളര്‍മാര്‍ ഒതുക്കി. 42 പന്തില്‍ 45 റണ്‍സെടുത്ത ഹാരി ടെക്‌ടറാണ് ടോപ് സ്കോറര്‍. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് 25 പന്തില്‍ 34 റണ്‍സ് നേടി. ജോര്‍ജ് ഡോക്‌റെല്ലും(14), ലോകന്‍ ടക്കറും(10) മാത്രമാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍. മഹീഷ് തീക്ഷ്‌ണയും വനിന്ദു ഹസരങ്കയും രണ്ട് വീതം പേരെ പുറത്താക്കിയപ്പോള്‍ ബിനിരു ഫെര്‍ണാണ്ടോയും ലഹിരും കുമാരയും ചാമിക കരുണരത്‌നെയും ധനഞ്ജയ ഡിസില്‍വയും ഓരോ വിക്കറ്റ് നേടി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഗാരെത് ഡിലേനിയെയും(6 പന്തില്‍ 9), നാലാം ബോളില്‍ മാര്‍ക്ക് അഡൈറിനേയും(1 പന്തില്‍ 0) വനിന്ദു ഹസരങ്ക പുറത്താക്കിയത് ശ്രദ്ധേയമായി. 

പിന്നാലെ ബാറ്റിംഗ് കരുത്ത്

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് കുശാല്‍ മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ലങ്കയ്ക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിയുന്നത് 9-ാം ഓവറിലെ രണ്ടാം പന്തില്‍ മാത്രമായിരുന്നു. 25 പന്തില്‍ 31 റണ്‍സെടുത്ത ധനഞ്ജയയെ ഡിലേനി പുറത്താക്കി. ഐറിഷ് ഫീള്‍ഡര്‍മാരുടെ സഹായം കൂടിയായതോടെ ലങ്ക അനായാസം ഓവറില്‍ 100 കടന്നു. കുശാല്‍ മെന്‍ഡിസ് 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതോടെ ലങ്ക ജയത്തിന് അരികിലെത്തി. കുശാലിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്. സിമി സിംഗിന്‍റെ 15-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സറോടെ കുശാല്‍ കുശാലായി മത്സരം ഫിനിഷ് ചെയ്തു. 

ടി20 ലോകകപ്പ്; അയര്‍ലന്‍ഡിനെ കുഞ്ഞന്‍ സ്കോറില്‍ എറിഞ്ഞൊതുക്കി ലങ്കന്‍ ബൗളര്‍മാര്‍