Asianet News MalayalamAsianet News Malayalam

മെല്‍ബണിലേത് ടീം ഇന്ത്യയുടെ മികച്ച വിജയങ്ങളിലൊന്ന്; കോലിയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി രോഹിത് ശര്‍മ്മ

പാകിസ്ഥാൻ ജയിച്ചെന്നുറപ്പിച്ച മത്സരം അവസാന ഓവറുകളിലെ കോലിയുടെ അവിശ്വസനീയ പ്രകടനത്തോടെയാണ് ഇന്ത്യ വരുതിയിലാക്കിയത്

T20 World Cup 2022 Team India captain Rohit Sharma hails Virat Kohli heroism at Melbourne Cricket Ground
Author
First Published Oct 24, 2022, 9:30 AM IST

മെല്‍ബണ്‍: വിരാട് കോലിയുടെ കരിയറിലെ മാത്രമല്ല, ഇന്ത്യൻ ടീമിന്‍റെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കണ്ടതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. പാകിസ്ഥാന്‍റെ കയ്യിലെ ജയം പിടിച്ചെടുത്തതിനാൽ സമ്മർദമുണ്ടായിരുന്നില്ലെന്നായിരുന്നു വിരാട് കോലിയുടെ പ്രതികരണം. കോലി ഒരിക്കല്‍ക്കൂടി കിംഗ് ആയപ്പോള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശപ്പോരില്‍ ടീം ഇന്ത്യ പാകിസ്ഥാനെ അവസാന പന്തില്‍ തോല്‍പിക്കുകയായിരുന്നു. നാല് വിക്കറ്റിനായിരുന്നു ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ജയഭേരി. 

പാകിസ്ഥാൻ ജയിച്ചെന്നുറപ്പിച്ച മത്സരം അവസാന ഓവറുകളിലെ കോലിയുടെ അവിശ്വസനീയ പ്രകടനത്തോടെയാണ് ഇന്ത്യ വരുതിയിലാക്കിയത്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം കോലിയുണ്ടാക്കിയ 113 റണ്‍സ് കൂട്ടുകെട്ട് നിര്‍ണായകമായി. കോലിയുടെ ഉജ്വല ഇന്നിംഗ്‌സിനെ വാഴ്ത്തുകയാണ് ആരാധകരും മുൻതാരങ്ങളുമെല്ലാം. താന്‍ സാക്ഷിയായ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ കോലിയുടെ പ്രകടനത്തെ വാഴ്‌ത്തുന്നു. അതേസമയം സമ്മർദമില്ലാതെയാണ് ബാറ്റ് വീശിയതെന്ന് പറഞ്ഞ കോലി, മോശംകാലത്ത് പിന്തുണ നൽകിയ ആരാധകർക്കും സഹതാരങ്ങൾക്കുമാണ് മിന്നുംപ്രകടനത്തിന്‍റെ ക്രഡിറ്റ് നൽകുന്നത്.

കരുത്തരെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെ ടി20 ലോകകപ്പില്‍ ഇനി ഇന്ത്യക്ക് രണ്ടാം മത്സരത്തിനൊരുങ്ങാം. വ്യാഴാഴ്ച നെതർലൻഡ്‌സാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. 

മെല്‍ബണിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ ത്രില്‍ അവസാന പന്തുവരെ നീണ്ടപ്പോള്‍ ഇന്ത്യ കോലിയുടെ തോളിലേറി നാല് വിക്കറ്റിന്‍റെ സ്വപ്‌നജയം സ്വന്തമാക്കുകയായിരുന്നു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ടീം ഇന്ത്യ നേടി. മൂന്നാമനായി ക്രീസിലെത്തിയ കോലി 53 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താകാതെനിന്നു. അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ വിജയറണ്‍ നേടിയത്. 37 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. നേരത്തെ മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ തിളങ്ങിയിരുന്നു. 

പാകിസ്ഥാനെതിരെ പരമദയനീയം, ബിഗ് മാച്ചുകളില്‍ സ്ഥിരം തോല്‍വി; കെ എല്‍ രാഹുലിന് വിമര്‍ശനം

Follow Us:
Download App:
  • android
  • ios