അവസാന ഓവറുകള്‍ ക്യാപ്റ്റൻ വാനിന്ദു ഹസരങ്കയും(15 പന്തില്‍ 43) പൊരുതിയെങ്കിലും ലങ്കക്ക് ജയം എത്തിപ്പിടിക്കാനായില്ല. തുടര്‍ച്ചയായി അഞ്ച് സിക്സുകള്‍ പറത്തിയാണ് ഹസരങ്ക15 പന്തില്‍ 43 റണ്‍സെടുത്തത്.
ഫ്ലോറിഡ/ട്രിനിഡാഡ്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. നെതര്‍ലന്‍ഡ്സാണ് ശ്രീലങ്കയെ 20 റണ്‍സിന് തോല്‍പിച്ചത്. ഫ്ലോറിയഡിലെ ലൗഡര്‍ഹില്‍സില്‍ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 18.5 ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായി.
നെതര്‍ലന്‍ഡ്സിനായി ലെവിറ്റും മാക്സ് ഒഡോഡും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. 17 റണ്‍സെടുത്ത ഒഡോഡ് മടങ്ങിയെങ്കിലും 28 പന്തില്‍ 55 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ ലെവിറ്റ് 12 പന്തില്‍ 27 റണ്‍സെടുത്ത സ്കോട് എഡ്വേര്‍ഡ്സും 27 റണ്‍സടിച്ച തേജാ നിദാമനുരുവും ചേര്‍ന്ന് നെതര്‍ലന്‍ഡ്സിനെ 181 റണ്‍സിലെത്തിച്ചു. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ 30-4ലേക്ക് വീണ ലങ്കക്കായി ധനഞ്ജയ ഡിസില്‍വയും(31), ദാസുന്‍ ഷനകയും(35) അവസാന ഓവറുകള്‍ ക്യാപ്റ്റൻ വാനിന്ദു ഹസരങ്കയും(15 പന്തില്‍ 43) പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. തുടര്‍ച്ചയായി അഞ്ച് സിക്സുകള്‍ പറത്തിയാണ് ഹസരങ്ക15 പന്തില്‍ 43 റണ്‍സെടുത്തത്.
20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ ആര്യന്‍ ദത്തും 13 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത കെയ്ല്‍ ക്ലൈനും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. വ്യാഴാഴ്ച കാനഡയുമായി നെതര്‍ലന്‍ഡ്സിന് ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ലോകകപ്പില്‍ ജൂണ്‍ നാലിന് നേപ്പാളുമായാണ് നെതര്‍ലന്‍ഡ്സിന്‍റെ ആദ്യ മത്സരം.
വാര്‍ണര്‍ വെടിക്കെട്ടില്‍ ഓസീസ്
ട്രിനിഡാഡില്‍ നടന്ന ലോകകപ്പിലെ മറ്റൊരു സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയ നമീബിയയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എടുത്തു. 30 പന്തില്‍ 38 റണ്‍സെടുത്ത സെയ്ന്‍ ഗ്രീന്‍ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹേസല്‍വുഡ് രണ്ട് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി. 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 21 പന്തില്‍ 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ ലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്(18), ടിം ഡേവിഡ്(23), മാത്യു വെയ്ഡ്(12) എന്നിവര്‍ ഓസീസിനായി തിളങ്ങിയപ്പോള്‍ ജോഷ് ഇംഗ്ലിസ്(5) നിരാശപ്പെടുത്തി.
