പ്രഥമ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ ജോഹന്നാസ്ബ‍ര്‍ഗില്‍ അട്ടിമറിച്ച് തുടങ്ങിയതാണ് മുഹമ്മദ് അഷ്റഫുള്ളിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ്. രണ്ടാം ജയത്തിനായി ഏഴ് വർഷം കാത്തിരുന്നു

എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി. ട്വന്റി 20 ലോകകപ്പില്‍ പത്ത് തുടർ പരാജയങ്ങള്‍ നേരിടേണ്ടി വന്ന ഒരു ടീമുണ്ട്. ചരിത്രത്തില്‍ തന്നെ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്തൊരു റെക്കോര്‍ഡ്. അതൊരു ചെറിയ സംഘമാണെന്ന് കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം, പക്ഷേ അങ്ങനെയല്ല.

ബംഗ്ലാദേശാണ് ആ ടീം. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ ജോഹന്നാസ്ബ‍ര്‍ഗില്‍ അട്ടിമറിച്ച് തുടങ്ങിയതാണ് മുഹമ്മദ് അഷ്റഫുള്ളിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ്. അന്ന് സൂപ്പര്‍ എട്ടില്‍ കയറി ചരിത്രം കുറിച്ചെങ്കിലും നാലു മത്സരങ്ങളും തോറ്റു. 2009, 2010, 2012 എഡിഷനുകളില്‍ ആദ്യ റൗണ്ടില് തന്നെ പുറത്ത് പോകേണ്ടി വന്നു.

ലോകകപ്പിലെ രണ്ടാം ജയത്തിനായി കാത്തിരിക്കേണ്ടി വന്നത് ഏഴ് വര്‍ഷമാണ്. 2014ല്‍ സ്വന്തം രാജ്യത്ത് വെച്ചാണ് ആശ്വാസ ജയം. കീഴടക്കിയത് അഫ്ഗാനിസ്ഥാനെ. പക്ഷേ, ഇതേ ലോകകപ്പില്‍ ഹോങ് കോങ് ബംഗ്ലാദേശിനെ ഞെട്ടിക്കുകയും ചെയ്തു. അന്ന് സൂപ്പര്‍ 10ല്‍ എത്തി ഒരു ജയം പോലും നേടാനാകാതെയാണ് പുറത്തായത്.

തോല്‍വികളുടെ സ്ട്രീക്കുകളെടുത്താല്‍, പത്തിന് പുറമെ, അഞ്ച് തുടര്‍ പരാജയങ്ങള്‍ നേരിട്ട രണ്ട് സ്ട്രീക്കുണ്ട് ബംഗ്ലാദേശിന്. ഏഴ് തുടര്‍ തോല്‍വിയുള്ള പാപുവ ന്യൂ ഗിനിയാണ് പിന്നിലുള്ളത്. ഈ ലോകകപ്പില്‍ തുടര്‍തോല്‍വികളുണ്ടായാല്‍ പാപുവ ന്യൂ ഗിനിയക്കും ബംഗ്ലാദേശിനൊപ്പം നാണക്കേണ്ടിന്റെ ഭാരം പേറേണ്ടതായി വന്നേക്കും.

നിലവില്‍ ഐസിസിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ബംഗ്ലാദേശിന് ലോകകപ്പ് നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് ലോകകപ്പില്‍ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡ് ഇടം നേടുകയും ചെയ്തു. ഇനി വരാനിരിക്കുന്ന ലോകകപ്പുകളിലും ബംഗ്ലാദേശിന്റെ പങ്കാളിത്തം എത്രത്തോളമുണ്ടാകുമെന്നതില്‍ വ്യക്തയുമില്ല.