അകീല്‍ ഹൊസീനാണ് വിക്കറ്റ്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 61 എന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാര്‍ണര്‍ (42), മിച്ചല്‍ മാര്‍ഷ് (9) എന്നിവരാണ് ക്രീസില്‍.

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indise) 158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് (9) മടങ്ങിയത്. അകീല്‍ ഹൊസീനാണ് വിക്കറ്റ്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 61 എന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാര്‍ണര്‍ (42), മിച്ചല്‍ മാര്‍ഷ് (9) എന്നിവരാണ് ക്രീസില്‍. നേരത്തെ, ജോഷ് ഹേസല്‍വുഡിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയക്ക് തുണയായത്. 

നാലാം ഓവറിലാണ് ഓസീസിന് ഫിഞ്ചിനെ നഷ്ടമാകുന്നത്. ഓസീസ് ക്യാപ്റ്റനെ ഹൊസീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിനെ കീറണ്‍ പൊള്ളാര്‍ഡാണ് (44) ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ക്രിസ് ഗെയ്ല്‍ (15), നിക്കോളാസ് പുരാന്‍ (4), റോസ്റ്റ്ണ്‍ ചേസ് (0) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് നഷ്ടമായി. 35 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. പിന്നാലെ ഒത്തുചേര്‍ന്ന എവിന്‍ ലൂയിസ് (29), ഷിംറോണ്‍ ഹെറ്റ്മയേര്‍ (27) സഖ്യമാണ് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും രണ്ട് ഓവറുകള്‍ക്കിടെ വീണപ്പോല്‍ വീന്‍ഡീസ് അഞ്ച് 91 എന്ന നിലയിലായി.

തുടര്‍ന്ന് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്‌സ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചു. ഇതിനിടെ ഡ്വെയ്ന്‍ ബ്രാവോയുടെ (10) വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രണ്ട് സിക്‌സ് നേടിയ ആന്ദ്രേ റസ്സല്‍ (18) സ്‌കോര്‍ 150 കടത്തി. ജേസണ്‍ ഹോള്‍ഡര്‍ റസ്സലിനൊപ്പം പുറത്താവാതെ നിന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ച ടീമാണ് വിന്‍ഡീസ്. ഓസ്ട്രേലിയക്ക് ജയം നിര്‍ബന്ധമാണ്. ജയിച്ചാല്‍ സെമി ഫൈനലിനോട് ഒരടി കൂടി അടുക്കും. ഇതോടെ, ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ മാര്‍ജിനില്‍ മറികടക്കേണ്ടി വരും. 

വിന്‍ഡീസ് ജേഴ്സിയിലെ അവസാന മത്സരത്തിനാണ് ഡ്വെയ്ന്‍ ബ്രാവോ ഇറങ്ങുന്നത്. മിക്കവാറും ക്രിസ് ഗെയ്ലിന്റേയും അവസാന മത്സരമായിരിക്കും. ഇരുവരേയും ജയത്തോടെ പറഞ്ഞയക്കാന്‍ വിന്‍ഡീസ് ആഗ്രഹിക്കുന്നുണ്ടാവും. ഒരു മാറ്റവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. രവി രാംപോളിന് പകരം ഹെയ്ഡന്‍ വാല്‍ഷ് ടീമിലെത്തി. ഓസീസ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 

വെസ്റ്റ് ഇന്‍ഡീസ്: ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, നിക്കോലാസ് പുരാന്‍, റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്ന്‍ ബ്രാവോ, ഹെയ്ഡന്‍ വാല്‍ഷ്, അകേല്‍ ഹൊസേന്‍.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.