ഇതോടെ 29ന് നമീബിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ടീമില്‍ എട്ട് താരങ്ങള്‍ മാത്രമെ ഉണ്ടാവു.
ന്യൂയോര്‍ക്ക്: ടീമിലെ പ്രധാന താരങ്ങളെല്ലാം ഐപിഎല്‍ കഴിഞ്ഞ് മടങ്ങിയെത്താത്തതിനാല്‍ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പ്ലേയിംഗ് ഇലവനെ തിക്കയ്ക്കാനാവാതെ ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ 15 അംഗ ലോകകപ്പ് ടീമിലുള്ള ഹൈദരാബാദിന്‍റെ നായകന്‍ പാറ്റ് കമിന്‍സ്, ട്രാവിസ് ഹെഡ്, കൊല്‍ക്കത്ത താരം മിച്ചല്‍ സ്റ്റാര്‍ക്ക്, എന്നിവരൊന്നും ഐപിഎല്‍ ഫൈനല്‍ കളിച്ചശേഷം ഓസ്ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബികായി കളിച്ച ഗ്ലെൻ മാക്സ്‌വെല്ലും കാമറൂണ്‍ ഗ്രീനും ഈ ആഴ്ച അവസാനത്തോടെ മാത്രമമെ ബാര്‍ബഡോസിലെത്തു. പേശിവലിവിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് ഇടക്ക് പിന്‍മാറിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ആകട്ടെ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായിട്ടില്ലാത്തതിനാല്‍ സന്നാഹ മത്സരങ്ങളില്‍ കളിക്കാനിടയില്ല. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരമായിരുന്ന മാര്‍ക്കസ് സ്റ്റോയ്നിസാകട്ടെ ആദ്യ സന്നാഹ മത്സരത്തിനുശേഷം മാത്രമെ ടീമിനൊപ്പം ചേരൂ. റിസര്‍വ് താരങ്ങളായ ജേക് ഫ്രേസര്‍ മക്‌ഗുര്‍കും മാറ്റ് ഷോര്‍ട്ടും ജൂണ്‍ അഞ്ചിനുശേഷം മാത്രമെ ടീമിനൊപ്പം ചേരു.
ഇതോടെ 29ന് നമീബിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ടീമില്‍ എട്ട് താരങ്ങള്‍ മാത്രമെ ഉണ്ടാവു. സന്നാഹ മത്സരമായതിനാല്‍ പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പകരം കളിക്കാനിറങ്ങാന്‍ ഐസിസി അനുമതി കൊടുത്തിട്ടുള്ളതിനാല്‍ നമീബിയക്കെതിരെ കോച്ച് ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ്, ബ്രാഡ് ഹോഡ്ജ്, ജോര്‍ജ് ബെയ്‌ലി എന്നിവരെ ഓസ്ട്രേലിയക്ക് ഗ്രൗണ്ടിലിറക്കേണ്ടിവരും. ജൂണ്‍ ആറിന് ഒമാനെതിരെയാണ് ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ആദ്യ മത്സരം. എട്ടിന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഓസീസ് നേരിടും.
ജൂണ്‍ ഒന്നിന് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങുക. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
