ജയിച്ചാല്‍ പോര ടീം ഇന്ത്യക്ക്. വമ്പന്‍ ജയം തന്നെ വേണം ജീവന്‍ നിലനിര്‍ത്താന്‍. ആദ്യരണ്ട് കളിയിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് അഫ്ഗാനിസ്ഥാന്റെ സ്പിന്‍കെണി.

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ (T20 World Cup) ആദ്യ ജയത്തിനായി ഇന്ത്യ (Team India) ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ അഫ്ഗാനിസ്ഥാനാണ് (Afghanistan) എതിരാളികള്‍. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം അനിവാര്യമാണ്.

Add Asianetnews as a Preferred SourcegooglePreferred

ജയിച്ചാല്‍ പോര ടീം ഇന്ത്യക്ക്. വമ്പന്‍ ജയം തന്നെ വേണം ജീവന്‍ നിലനിര്‍ത്താന്‍. ആദ്യരണ്ട് കളിയിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് അഫ്ഗാനിസ്ഥാന്റെ സ്പിന്‍കെണി. സ്പിന്നര്‍മാരെ നേരിടുന്നതില്‍ കേമന്‍മാരാണെങ്കിലും ഈ ലോകപ്പിലെ അനുഭവം സുഖകരമല്ല. 

ഇതുകൊണ്ടുതന്നെ റാഷിദ് ഖാന്‍ (Rashid Khan), മുഹമ്മദ് നബി (Mohammad Nabi), മുജീബുര്‍ റഹ്മാന്‍ (Mujeeb Ur Rahman) സ്പിന്‍ ത്രയത്തെ അതിജീവിക്കുകയാവും ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. സൂര്യകുമാറിന്റെ (Suryakumar Yadav) ആരോഗ്യസ്ഥിതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ തുടരാനാണ് സാധ്യത. 

രോഹിത് ശര്‍മ (Rohit Sharma) ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ (KL Rahul) മധ്യനിരയിലേക്കിറങ്ങും. അശ്വിന് ഇന്നും ടീമില്‍ ഇടമുണ്ടാവില്ല. അസ്ഗര്‍ അഫ്ഘാന്‍ ലോകകപ്പിനിടെ വിരമിച്ചതോടെ അഫ്ഗാന്‍ ടീമില്‍ മാറ്റം ഉറപ്പ്. അബുദാബിയിലും ടോസ് നിര്‍ണായകമാവും. ഇവിടെ കഴിഞ്ഞ എട്ട് കളിയില്‍ ആറിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവര്‍. 

ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. 2010ല്‍ ഏഴ് വിക്കറ്റിനും 2012ല്‍ 23 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.