ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് (Inzamam-Ul-Haq). ഇന്ത്യ ലോകകപ്പ് സ്വന്തമാക്കാനാണ് സാധ്യതയെന്നാണ് ഇന്‍സി പറയുന്നത്. 

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന് (T20 World Cup) മുന്നോടിയായുള്ള രണ്ട് സന്നാഹമത്സരങ്ങളും ജയിച്ച് ഇന്ത്യ (Team India) ഒരുക്കം ഗംഭീരമാക്കി. ശക്തരായ ഇംഗ്ലണ്ടിനും (England) ഓസ്‌ട്രേലിയക്കുമെതിരെ (Australia) ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം. 24ന് പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ- പാക് മത്സരവുമായി ബന്ധപ്പെട്ട പ്രവചനങ്ങളും ചര്‍ച്ചകളുമെല്ലാം തുടങ്ങി കഴിഞ്ഞു. 

ടി20 ലോകകപ്പ്: 'വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലം'; മാക്സ്വെല്ലിന്റെ മുന്നറിയിപ്പ്

ഇതിനിടെ ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് (Inzamam-Ul-Haq). ഇന്ത്യ ലോകകപ്പ് സ്വന്തമാക്കാനാണ് സാധ്യതയെന്നാണ് ഇന്‍സി പറയുന്നത്. അതിനദ്ദേഹം നിരത്തുന്ന കാരണങ്ങളുമുണ്ട്. ''ഏതൊരു ടൂര്‍ണമെന്റെടുത്താലും ഒരു പ്രത്യേക ടീം കപ്പുയര്‍ത്തുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കാണെന്ന് പറയാന്‍ കഴിയും. എന്റെ അഭിപ്രായത്തില്‍ ഇത്തവണ ഇന്ത്യ കപ്പുയര്‍ത്താനാണ് സാധ്യത. കാരണം അവര്‍ക്ക് പരിചയസമ്പന്നരായ ടി20 താരങ്ങളുണ്ട്. അതൊടൊപ്പം യുഎഇയിലെ സാഹചര്യവും അവര്‍ക്ക് അനുകൂലമാണ്.

ടി20 ലോകകപ്പില്‍ വിരാട് കോലി പന്തെറിയുമോ? രോഹിത് ശര്‍മയുടെ മറുപടി ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ സന്നാഹമത്സരം മാത്രമെടുക്കൂ. എത്ര അനായാസമായിട്ടാണ് അവര്‍ ജയിച്ചത്. ഇത്തരം പിച്ചുകളില്‍ ഇന്ത്യ അപകടകാരികളാണ്. ഓസീസിനെതിരെ ഇന്ത്യ 155 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചു. ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ബാറ്റിംഗിന് ഇറങ്ങിയില്ലെന്ന് പോലും ഓര്‍ക്കണം. അതില്‍ നിന്ന് മനസിലാക്കാം എത്രത്തോളം ആഴമുണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനെന്ന്.'' ഇന്‍സി തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. 

ക്യാപ്റ്റന്‍ രോഹിത്; പക്ഷെ മാക്‌സ്വെല്ലിനെ വീഴ്ത്താന്‍ കെണിയൊരുക്കിയത് കോലി-വീഡിയോ

24ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചും ഇന്‍സി വാചാലനായി. ''ഫൈനലിന് മുമ്പുള്ള ഫൈനലാണിത്. ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മത്സരമില്ല. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ തുടക്കത്തിലും അവസാനത്തിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നു. രണ്ട് മത്സരങ്ങള്‍ക്കും ഫൈനല്‍ മത്സരത്തിന്റെ പ്രതീതിയായിരുന്നു. ഇത്തവണയ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയിക്കുന്ന ടീമിന് 50 ശതമാനം സമ്മര്‍ദ്ദം കുറയും. ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.'' ഇന്‍സി കൂട്ടിച്ചേര്‍ത്തു.

ടി20 ലോകകപ്പ്: 'മെന്റര്‍ സിംഗ് ധോണി' പണി തുടങ്ങി, ആദ്യം പന്തിന് ധോണിയുടെ വക കീപ്പിംഗ് ക്ലാസ്

ലോകകപ്പ് മത്സരങ്ങില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നു. എന്നാല്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടി. അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.