അവസാന പന്തില്‍ ശ്വാസം അടക്കി പിടിച്ചു നിന്ന്  വിജയനിമിഷത്തില്‍ പ്രായം പോലും മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടിയ 73കാരനായ സുനില്‍ ഗവാസ്കര്‍ക്കും അദ്ദേഹത്തിന്‍റെ പകുതി പ്രായമുള്ള ഇര്‍ഫാന്‍ പത്താനുമെല്ലാം വിജയാവേശം മറച്ചുവെക്കാനായില്ല

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ആവേശജയം ലോകത്തെ കോടിക്കണക്കിന് ആരാധകരെ മാത്രമല്ല ആവേശത്തിലേക്ക് തള്ളിവിട്ടത്. മുന്‍ ഇന്ത്യന്‍ താരങ്ങളെക്കൂടിയാണ്. മെല്‍ബണിലെ ഒരു ലക്ഷത്തോളം കാണികള്‍ക്കൊപ്പം കളി പറഞ്ഞും കളി കണ്ടുമിരുന്ന മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും സുനില്‍ ഗവാസ്കറും കൃഷ്ണമാചാരി ശ്രീകാന്തും അടക്കമുള്ള ഇന്ത്യയുടെ മുന്‍ താരനിര വിജയ നിമിഷത്തില്‍ ആവേശത്തോടെ തുള്ളിച്ചാടി.

അവസാന പന്തില്‍ ശ്വാസം അടക്കി പിടിച്ചു നിന്ന് വിജയനിമിഷത്തില്‍ പ്രായം പോലും മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടിയ 73കാരനായ സുനില്‍ ഗവാസ്കര്‍ക്കും അദ്ദേഹത്തിന്‍റെ പകുതി പ്രായമുള്ള ഇര്‍ഫാന്‍ പത്താനുമെല്ലാം വിജയാവേശം മറച്ചുവെക്കാനായില്ല. ട20 ലോകകപ്പിന്‍റെ കമന്‍റ്റ്റര്‍മാരായി എത്തിയതാണ് മുന്‍ താരങ്ങള്‍. മത്സരം അവസാന ഓവറിലേക്ക് നീണ്ടതോടെ ബൗണ്ടറി ലൈനിനരികില്‍ സമ്മര്‍ദ്ദം ഉള്ളിലൊതുക്കി നില്‍ക്കുകയായിരുന്നു അവര്‍. ഒടുവില്‍ മുഹമ്മദ് നവാസിന്‍റെ അവസാന പന്തില്‍ അശ്വിന്‍ വിജയ റണ്‍ കുറിക്കുമ്പോള്‍ ആവേശം അണപൊട്ടി.

Scroll to load tweet…

സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും തുടക്കത്തിലെ മടങ്ങിയിട്ടും 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചു. അര്‍ധസെഞ്ചുറികള്‍ നേടിയ ഷാന്‍ മസൂദും ഇഫ്തിഖര്‍ അഹമ്മദുമായിരുന്നു പാക്കിസ്ഥാന്‍റെ പ്രധാന സ്കോറര്‍മാര്‍.

കോലിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്ന് സച്ചിന്‍; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം

മറുപടി ബാറ്റിംഗില്‍ പവര്‍ പ്ലേ പിന്നിടുമ്പോഴേക്കും കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെ നഷ്ടമായ ഇന്ത്യക്ക് പവര്‍ പ്ലേക്ക് പിന്നാലെ അക്സര്‍ പട്ടേലിനെയും നഷ്ടമായി 31-4ലേക്ക് വീണു. ഹാര്‍ദ്ദിക് പാണ്ഡ്യയും വിരാ് കോലിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടകെട്ടിലൂടെ ഇന്ത്യയെ കരകയറ്റി. ഒടുവില്‍ അവസാന ഓവറുകളിലെ കോലിയുടെ വെടിക്കെട്ടില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു. 53 പന്തില്‍ 82 റണ്‍സുമായി കോലി പുറത്താകാതെ നിന്നു.