10 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തി

ആന്‍റിഗ്വ: നമീബിയയെയും മഴയെയും തോൽപിച്ച് ട്വന്‍റി 20 ലോകകപ്പ് 2024ൽ സൂപ്പർ എട്ട് പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്. നമീബിയക്കെതിരെ മഴ തടസപ്പെടുത്തിയ നിർണായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. പത്തോവറാക്കി ചുരുക്കിയ കളിയിൽ വിജയലക്ഷ്യമായ 123 റൺസ് പിന്തുടർന്ന നമീബിയയ്ക്ക് മൂന്ന് വിക്കറ്റിന് 84 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ സ്കോട്‍ലൻഡിനെ തോൽപിച്ചാൽ ഇംഗ്ലണ്ട് സൂപ്പർ എട്ടിലെത്തും.

ടി20 ലോകകപ്പില്‍ മഴയുടെ കളി നമീബിയ-ഇംഗ്ലണ്ട് മത്സരത്തെയും ബാധിച്ചു. 10 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലെത്തി. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 8 പന്തില്‍ 11 ഉം, ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലര്‍ 4 പന്തില്‍ അക്കൗണ്ട് തുറക്കാതെയും പുറത്തായിട്ടും ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തുകയായിരുന്നു. ജോണി ബെയ്‌ര്‍സ്റ്റോ (18 പന്തില്‍ 31), മൊയീന്‍ അലി (6 പന്തില്‍ 16), ലിയാം ലിവിംഗ്‌സ്റ്റണ്‍ (4 പന്തില്‍ 13), ഹാരി ബ്രൂക്ക് (20 പന്തില്‍ 47*) എന്നിവര്‍ ഇംഗ്ലണ്ടിനായി വെടിക്കെട്ട് പുറത്തെടുത്തു. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ഇംഗ്ലണ്ടിനെ 2.1 ഓവറിനിടെ 13-2 എന്ന സ്കോറില്‍ പ്രതിരോധത്തിലാക്കിയ നമീബിയക്ക് പിന്നീട് പന്തുകൊണ്ട് ഒരു തിരിച്ചുവരവുണ്ടായില്ല. 

മറുപടി ബാറ്റിംഗില്‍ 10 ഓവറില്‍ 84-3 എന്ന സ്കോറിലെത്താനെ നമീബിയക്കായുള്ളൂ. മൈക്കല്‍ വാന്‍ ലീങ്കെന്‍ (29 പന്തില്‍ 33), നിക്കോളാസ് ഡാവിന്‍ (16 പന്തില്‍ 18), ഡേവിഡ് വീസ് (12 പന്തില്‍ 27) എന്നിവരുടെ പോരാട്ടം നമീബിയക്ക് പോരാതെയായി. ക്യാപ്റ്റന്‍ ഗെര്‍ഹാഡ് എരാസ്‌മസും (3 പന്തില്‍ 1), ജെജെ സ്‌മിത്തും (1 പന്തില്‍ 0) പുറത്താവാതെ നിന്നു. ജയിച്ചെങ്കിലും സൂപ്പര്‍ 8ലെത്താന്‍ ഇംഗ്ലണ്ടിന് ഓസ്ട്രേലിയ-സ്കോട്‌ലന്‍ഡ് മത്സരഫലം വരും വരെ കാത്തിരിക്കണം. ആദ്യം ബാറ്റ് ചെയ്ത സ്കോട്ടിഷ് ടീം 181 റണ്‍സെന്ന ശക്തമായ വിജയലക്ഷ്യമാണ് ഓസീസിന് മുന്നില്‍ വച്ചുനീട്ടിയിരിക്കുന്നത്. 

Read more: വില്ലനായി വീണ്ടും മഴ, ഇന്ത്യ-കാനഡ പോരാട്ടം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു; ഇനി പോരാട്ടം സൂപ്പര്‍ 8ൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം