വീഡിയോക്ക് താഴെ വിമര്‍ശനങ്ങളുടെ പെരുമഴയുമായി ഇന്ത്യൻ ആരാധകര്‍ എത്തിയതോടെ ഷംസി തന്നെ വിശദീകരണം നല്‍കി.
ജൊഹാനസ്ബര്‍ഗ്: ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ ലോങ് ഓഫ് ബൗണ്ടറിയില്‍ സൂര്യകുമാര്‍ യാദവ് എടുത്ത ക്യാച്ചിനെക്കുറിച്ച് പലരുടെയും സംശങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിലെ ക്യാച്ച് സിക്സ് ആണോ എന്ന് പരിശോധിക്കുന്ന കളിക്കാരുടെ തമാശ വീഡിയോ പങ്കുവെച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബ്രൈസ് ഷംസി കുറിച്ചത് സൂര്യകുമാറിന്‍റെ ക്യാച്ചും ഇങ്ങനെ പരിശോധിച്ചിരുന്നുവെങ്കില്‍ സൂര്യകുമാര്‍ എടുത്ത ക്യാച്ച് സിക്സ് ആവുമായിരുന്നുവെന്നും വീഡിയോ പങ്കുവെച്ച് ഷംസി കുറിച്ചു.
എന്നാല്‍ വീഡിയോക്ക് താഴെ വിമര്‍ശനങ്ങളുടെ പെരുമഴയുമായി ഇന്ത്യൻ ആരാധകര്‍ എത്തിയതോടെ ഷംസി തന്നെ വിശദീകരണം നല്‍കി.താൻ പങ്കുവെച്ചത് ഒരു തമാശ മാത്രമാണെന്നും അത് മനസിലാക്കാതെ കരയുന്നവരെക്കുറിച്ച് ഒറു നാലു വയസുകാരന്‍ കുട്ടിയോട് പറയുന്നതുപോലെ വിശദീകരിക്കാമെന്നും പറഞ്ഞ ഷംസി അതൊരു തമാശയായിരുന്നുവെന്ന് വീണ്ടും വ്യക്തമാക്കി.
ഇന്ത്യക്കെതിരെ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ലോ ഫുള്‍ട്ടോസായപ്പോള്‍ ലോംഗ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച ഡേവിഡ് മില്ലറെ സൂര്യകുമാര്‍ യാദവ് അവിശ്വസനീയമായി ഓടിപ്പിടിച്ചു. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറിക്ക് പുറത്തേക്ക് പോകും മുമ്പ് പന്ത് വായുവിലേക്ക് എറിഞ്ഞ് തിരികെ ബൗണ്ടറിക്ക് ഉള്ളില്‍ കയറി സൂര്യകുമാര്‍ ക്യാച്ച് പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ജയം ഉറപ്പിച്ച ക്യാച്ചായിരുന്നു അത്.
സൂര്യയുടെ ക്യാച്ചിനെക്കുറിച്ച് ദക്ഷിണാഫ്രിക്കക്ക് പരാതിയുണ്ടായിരുന്നില്ലെങ്കിലും ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ കാല്‍ ബൗണ്ടറി ലൈനിലെ കുഷ്യനില്‍ തട്ടിയെന്നും ബൗണ്ടറി കുഷ്യന്‍ യഥാര്‍ത്ഥ സ്ഥാനത്തല്ലായിരുന്നു പിന്നിലേക്ക് തള്ളി നീക്കിയിരുന്നുവെന്നും ആരോപണം ഉയര്‍ന്നു. ഇതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
