ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയെ നേരിടുമ്പോഴായിരുന്നു ആര്‍ അശ്വിന്‍ ഹീറോ ആയി അവതരിച്ചത്.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യക്കായി തിളങ്ങിയത് ആര്‍ അശ്വിനും യശസ്വി ജയ്സ്വാളുമെങ്കില്‍ ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിക്കായി തിളങ്ങിയത് മലയാളി താരം സഞ്ജു സാംസണ്‍. മൂന്ന് പേരും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിശ്വസ്തതാരങ്ങള്‍. സഞ്ജുവാകട്ടെ രാജസ്ഥാന്‍റെ നായകനും.
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയെ നേരിടുമ്പോഴായിരുന്നു ആര്‍ അശ്വിന്‍ ഹീറോ ആയി അവതരിച്ചത്. 144-6 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ ആദ്യ ദിനം കളി നിര്‍ത്തുമ്പോൾ 339-6ല്‍ എത്തിച്ചത് അശ്വിന്‍റെ അപരാജിത സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അപരാജിത അര്‍ധസെഞ്ചുറിയുമായിരുന്നു.10 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് അശ്വിന്‍റെ ഇന്നിംഗ്സ്. 102 റണ്‍സുമായി അശ്വിന്‍ ക്രീസിലുണ്ട്.
നേരത്തെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും റിഷഭ് പന്തും കെ എല്‍ രാഹുലുമെല്ലാം പെട്ടെന്ന് മടങ്ങിയപ്പോള്‍ ഇന്ത്യ തല ഉയര്‍ത്തിപ്പിടിച്ചത് രാജസ്ഥാന്‍ റോയല്‍സിന്‍റെ വിശ്വസ്ത ഓപ്പണറായ യശസ്വി ജയ്സ്വാളിന്‍റെ അര്‍ധസെഞ്ചുറിയിലൂടെയായിരുന്നു. ഒമ്പത് ബൗണ്ടറിയടക്കം 56 റണ്‍സാണ് യശസ്വി നേടിയത്.
വെടിക്കെട്ട് ഫിഫ്റ്റി; ദുലീപ് ട്രോഫിയില്‍ ശ്രേയസിന്‍റെ ടീമിന്‍റെ രക്ഷകനായി സഞ്ജു സാംസണ്‍
ദുലീപ് ട്രോഫിയിലേക്ക് വന്നാല്‍ ശ്രേയസ് അയ്യരുടെ ഇന്ത്യ ഡിക്കായി ആണ് രാജസ്ഥാന്‍ നായകനായ സഞ്ജു തകര്‍ത്തടിച്ചത്. 83 പന്തില്‍ 89 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സഞ്ജുവാണ് ആദ്യ ദിനം ഇന്ത്യ ഡിയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായശേഷം ആറാമനായി ക്രിസിലെത്തിയാണ് സഞ്ജു വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീമിന്‍റെ രക്ഷകനായത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്.
