ഇത്രയും സത്യസന്ധത എനിക്ക് മനസിലാവുന്നില്ല.എഡ്ജ് ചെയ്ത പന്തിലാണ് ഔട്ട് വിധിക്കും മുമ്പ് നടന്നുപോയതെങ്കില്‍ അത് മനസിലാക്കാം. അത് കളിയുടെ മാന്യതയെന്ന് പറയാം.
ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ അമ്പയര്‍ ഔട്ട് വിധിക്കാഞ്ഞിട്ടും തനിയെ ക്രീസ് വിട്ട സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷനെ വിമര്‍ശിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഇഷാൻ കിഷന്‍റേത് ബ്രെയിന്‍ ഫേഡ് മൊമന്‍റ് ആണെന്ന് സെവാഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അമ്പയര്‍മാര്‍ക്ക് അവര്‍ ചെയ്യുന്ന പണിക്ക് പണം കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അമ്പയറെ അദ്ദേഹത്തിന്‍റെ ജോലി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു ഇഷാൻ ചെയ്യേണ്ടിയിരുന്നത്.ഇത്രയും സത്യസന്ധത എനിക്ക് മനസിലാവുന്നില്ല.എഡ്ജ് ചെയ്ത പന്തിലാണ് ഔട്ട് വിധിക്കും മുമ്പ് നടന്നുപോയതെങ്കില്‍ അത് മനസിലാക്കാം. അത് കളിയുടെ മാന്യതയെന്ന് പറയാം.പക്ഷെ ക്രീസ് വിട്ടുപോയത് എഡ്ജ് ചെയ്യാത്ത, അമ്പയര്‍ ഔട്ട് വിളിക്കാത്ത, എതിര്‍ ടീം അപ്പീല്‍ പോലും ചെയ്യാത്ത പന്തിലായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
മോശം സമയത്ത് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.കിഷന് ക്രീസ് വിട്ടപ്പോഴാണ് അമ്പയര്‍ ഔട്ട് വിളിക്കാനായി വിരലുയര്‍ത്താന്‍ തുടങ്ങിയത്. എന്നാല്‍ ആരും അപ്പീല്‍ ചെയ്യാത്തതിനാല്‍ വിരലുയര്‍ത്തണോ എന്ന സംശയത്തിലായിരുന്നു അമ്പയര്‍. ഒടുവില്‍ മുംബൈ താരങ്ങള്‍ പേരിനൊരു അപ്പീല്‍ നടത്തിയപപ്പോഴാണ് അമ്പയർ വിരലുയര്‍ത്തിയതെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഹൈദരാബാദ്-മുംബൈ പോരാട്ടത്തിൽ ദീപക് ചാഹറെിഞ്ഞ മൂന്നാം ഓവറിലായിരുന്നു കിഷന്‍ ഔട്ടല്ലാത്ത പന്തില്‍ ക്രീസ് വിട്ടത്.ലെഗ് സ്റ്റംപിലെത്തിയ പന്ത് ഫൈന്‍ ലെഗ്ഗിലേക്ക് അടിക്കാന്‍ നോക്കിയെങ്കിലും കിഷന് കണക്ട് ചെയ്യാനായില്ല. മുംബൈ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കിള്‍ടണ് പന്ത് പിടിച്ചെങ്കിലും അപ്പീല്‍ ചെയ്തതുമില്ല. ഇതിനിടെയായിരുന്നു കിഷന്‍ തനിയെ ക്രീസ് വിട്ടത്. അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നതിനാല്‍ ഇടക്ക് തിരിച്ചു നടക്കാന്‍ നോക്കിയെങ്കിലും അതിനിടെ മുംബൈ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. ഡിആര്‍എസ് പോലും എടുക്കാന്‍ തുനിയാതെ കിഷന്‍ ക്രീസ് വിട്ടു. റീപ്ലേകളില്‍ പന്ത് കിഷന്‍റെ ബാറ്റില്‍ തട്ടിയില്ലെന്ന് വ്യക്തമായിരുന്നു.
