എനിക്ക് ട്വിറ്ററിലൂടെയാണ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നതെങ്കില്‍ ടക്കര്‍ക്ക് അത് വീട്ടിലെ വിലാസത്തില്‍ വരുന്ന കത്തുകളിലൂടെയായിരുന്നു. ലെഗ് സ്റ്റംപിന് പുറത്തുപോവുന്ന പന്തില്‍ ഔട്ട് വിധിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്നെല്ലാം ടക്കര്‍ക്ക് എഴുതിയ കത്തില്‍ ആരാധകര്‍ ഭീഷണി സ്വരത്തില്‍ ചോദിച്ചിരുന്നു.

ലണ്ടന്‍: കരിയറിലെ നൂറാം രാജ്യാന്തര സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിനരികെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പുറത്താക്കിയതിന് തനിക്ക് വധഭീഷണിവരെ ലഭിച്ചുവെന്ന് ഇംഗ്ലീഷ് പേസര്‍ ടിം ബ്രെസ്നന്‍. 2011ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുമ്പോള്‍ 99 സെഞ്ചുറികളായിരുന്നു സച്ചിന്റെ പേരിലുണ്ടായിരുന്നത്. നാല് മത്സര പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റും തോറ്റ് ഇന്ത്യ 3-0ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ സച്ചിന്‍ സെഞ്ചുറിക്ക് അരികിലെത്തിയത്.

സച്ചിന്‍ 91 ല്‍ നില്‍ക്കുമ്പോള്‍ ടിം ബ്രെസ്നന്റെ പന്ത് സച്ചിന്റെ പാഡില്‍ തട്ടി. എല്‍ ബി ഡബ്ല്യുവിനായി ബ്രെസ്നന്‍ അപ്പീല്‍ ചെയ്യുകയും അമ്പയറായ റോഡ് ടക്കര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതോടെ സച്ചിന്റെ നൂറാം സെഞ്ചുറിക്കായി കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ നിരാശരായി. ബിസിസിഐ അന്ന് ഡിആര്‍എസിന് എതിരായിരുന്നതിനാല്‍ പരമ്പരയില്‍ ഡിആര്‍എസ് ഇല്ലായിരുന്നു. അതിനാല്‍ ഇന്ത്യക്ക് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനും കഴിഞ്ഞില്ല. പക്ഷെ റീ പ്ലേകളില്‍ പന്ത് സച്ചിന്റെ ലെഗ് സ്റ്റംപിന് മുകലിലെ തട്ടുമായിരുന്നുള്ളു എന്ന് വ്യക്തമായിരുന്നു.

Also Read: ധോണിയുടെ മെല്ലെപ്പോക്കിനെതിരായ പരാമര്‍ശം; ബെന്‍ സ്റ്റോക്സിനെ വെല്ലുവിളിച്ച് ശ്രീശാന്ത്


91ല്‍ നില്‍ക്കെ സച്ചിനെ പുറത്താക്കിയതിന് പിന്നീട് തനിക്ക് വധഭീഷണിവരെ ഉണ്ടായെന്ന് ബ്രെസ്നന്‍ പറഞ്ഞു. മാസങ്ങളോളം ഞാനും ഔട്ട് വിധിച്ച അമ്പയര്‍ റോഡ് ടക്കറും ആരാധകരുടെ രോഷത്തിന് ഇരയായി. കത്തുകളിലൂടെയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. വധഭീഷണിക്ക് പിന്നാലെ അമ്പയര്‍ റോഡ് ടക്കര്‍ക്ക് സ്വയരക്ഷക്കായി പോലീസ് സഹായം തേടേണ്ടിവന്നു. വര്‍ഷങ്ങളോളം ഈ ഭീഷണി തുടര്‍ന്നു.

എനിക്ക് ട്വിറ്ററിലൂടെയാണ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നതെങ്കില്‍ ടക്കര്‍ക്ക് അത് വീട്ടിലെ വിലാസത്തില്‍ വരുന്ന കത്തുകളിലൂടെയായിരുന്നു. ലെഗ് സ്റ്റംപിന് പുറത്തുപോവുന്ന പന്തില്‍ ഔട്ട് വിധിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്നെല്ലാം ടക്കര്‍ക്ക് എഴുതിയ കത്തില്‍ ആരാധകര്‍ ഭീഷണി സ്വരത്തില്‍ ചോദിച്ചിരുന്നു. കുറച്ചു മാസങ്ങള്‍ക്കുശേഷം ടക്കറെ കണ്ടുമുട്ടിയപ്പോഴും അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞു. സുഹൃത്തെ അന്ന് സച്ചിനെ ഔട്ട് വിളിച്ചതിനുശേഷം എനിക്കിപ്പോ സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയെ പുറത്തിറങ്ങാനാവുന്നുള്ളു എന്ന്. ഓസ്ട്രേലിയയിലെ അദ്ദേഹത്തിന്റെ വസതിയിലും പോലീസ് സുരക്ഷയുണ്ടായിരുന്നു-ബ്രെസ്നന്‍ പറഞ്ഞു.

Also Read: ഇന്ത്യന്‍ ടീമിലെത്താന്‍ ഋഷഭ് പന്തുമായി മത്സരമുണ്ടോ ?; തുറന്നുപറഞ്ഞ് സഞ്ജു

അന്ന് കൈയകലത്തില്‍ നഷ്ടമായ നൂറാം രാജ്യാന്തര സെഞ്ചുറി സച്ചിന്‍ പിന്നീട് നേടിയത് 2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലായിരുന്നു. 147 പന്തില്‍ 114 റണ്‍സെടുത്ത് സച്ചിന്‍ നൂറാം സെഞ്ചുറി കുറിച്ചെങ്കിലും ഇന്ത്യ ആ മത്സരം തോറ്റു. സെഞ്ചുറിയോട് അടുത്തപ്പോള്‍ കനത്ത സമ്മര്‍ദ്ദത്തില്‍ കൂടുതല്‍ പന്തുകള്‍ നഷ്ടമാക്കിയ സച്ചിന്റെ ബാറ്റിംഗും പിന്നീട് വിമര്‍ശനത്തിന് കാരണമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റിന് 289 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് നാല് പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റിന് കളി ജയിക്കുകയായിരുന്നു.