ഇമ്രാന്‍ ഖാന് മതിയായ വൈദ്യസഹായം നല്‍കണമെന്നും അന്തസ്സോടെ പരിപാലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ചാപ്പല്‍, ഇമ്രാന്‍ ഖാന്റെ ഏകാന്തവാസത്തിലും മാനസികാരോഗ്യത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി.

സിഡ്‌നി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയിലും ജയിലിലെ മോശം സാഹചര്യങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മുന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലും രംഗത്ത്. ഇമ്രാന്‍ ഖാന് മതിയായ വൈദ്യസഹായവും കുടുംബാംഗങ്ങളെ കാണാനുള്ള അനുമതിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്രെഗ് ചാപ്പല്‍ നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് പാറ്റ് കമ്മിന്‍സും പിന്തുണ പ്രഖ്യാപിച്ചു.

2023 ഓഗസ്റ്റ് മുതല്‍ തടവില്‍ കഴിയുന്ന 73 കാരനായ ഇമ്രാന്‍ ഖാന്റെ ശാരീരികാവസ്ഥ സമീപകാലത്തായി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാഴ്ചശക്തി കുറയുന്നതുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചാപ്പല്‍ ഉള്‍പ്പെടെയുള്ള മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സ്വതന്ത്രമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയം തികച്ചും മാനുഷികമായ കാഴ്ചപ്പാടോടെയാണ് കാണേണ്ടതെന്ന് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. 'ഗ്രെഗ് ചാപ്പലിന്റെയും മറ്റ് മുന്‍ ക്യാപ്റ്റന്മാരുടെയും ആവശ്യത്തെ ഞാനും പിന്തുണയ്ക്കുന്നു. കോടതി ഉത്തരവിട്ട വൈദ്യപരിശോധന സുഗമമായി നടക്കുമെന്നും കുടുംബാംഗങ്ങളുടെ സന്ദര്‍ശനം തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഏതൊരു മനുഷ്യനും അര്‍ഹമായ അന്തസ്സോടെ ഇമ്രാന്‍ ഖാനെ പരിപാലിക്കപ്പെടുമെന്ന് കരുതുന്നു.' കമ്മിന്‍സ് പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയിലും നീണ്ട നാളത്തെ ഏകാന്തവാസത്തിന്റെ ആഘാതത്തിലും ഗ്രെഗ് ചാപ്പല്‍ ആശങ്ക പ്രകടിപ്പിച്ചു. 'ദ ഗ്രേഡ് ക്രിക്കറ്റര്‍' പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വര്‍ഷത്തോളമായി ഒരാളെ ഏകാന്തവാസത്തില്‍ പാര്‍പ്പിക്കുന്നത് എങ്ങനെയാണ് താങ്ങാന്‍ കഴിയുക എന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ചാപ്പല്‍ പറഞ്ഞു.

'താന്‍ നേരിട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ശാരീരിക-മാനസിക ദൃഢതയുള്ള വ്യക്തിയാണ് ഇമ്രാന്‍. എന്നാല്‍ മൂന്ന് വര്‍ഷമായി തുടരുന്ന ഏകാന്തവാസം ആര്‍ക്കും താങ്ങാനാവില്ല. അദ്ദേഹത്തിന് വായിക്കാന്‍ പുസ്തകങ്ങള്‍ പോലും നല്‍കുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇരുട്ടില്‍ ഭൂരിഭാഗം സമയവും ചെലവഴിക്കേണ്ടി വരുന്നു. ഇത് മാനസിക ആരോഗ്യത്തെയും തുടര്‍ന്ന് ശാരീരിക ആരോഗ്യത്തെയും സാരമായി ബാധിക്കും.' ചാപ്പല്‍ പറഞ്ഞു.

YouTube video player