പിഎസ്എല്‍ മത്സരത്തിനിടെ തന്റെ ബൗളിംഗ് ആക്ഷനെതിരെ പ്രതിഷേധിച്ച ഡാരില്‍ മിച്ചലിന് മറുപടിയുമായി പാക് സ്പിന്നര്‍ ഉസ്മാന്‍ താരിഖ്. 

ഇസ്ലാമാബാദ്: തന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷനെ നേരിടാന്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ സ്വീകരിച്ച തന്ത്രത്തിനെതിരെ നിയമപുസ്തകം ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക് സ്പിന്നര്‍ ഉസ്മാന്‍ താരിഖ്. മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ നല്‍കിയ ഉപദേശമാണ് റാവല്‍പിണ്ടി പിണ്ടിസും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ മിച്ചല്‍ പ്രയോഗിച്ചത്. ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനില്‍ പന്തെറിയുന്നതിന് തൊട്ടുമുമ്പ് അല്‍പസമയം ആക്ഷന്‍ നിര്‍ത്തിവെക്കാറുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇത് ബാറ്ററുടെ ടൈമിംഗ് തെറ്റിക്കുന്നു. 2026 ടി20 ലോകകപ്പിന് മുന്നോടിയായി തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്‍ ഒരു ഉപദേശം നല്‍കിയിരുന്നു. താരിഖ് പന്തെറിയുമ്പോള്‍ ഇത്തരത്തില്‍ നിര്‍ത്തുകയാണെങ്കില്‍ ബാറ്റര്‍ക്ക് ക്രീസില്‍ നിന്ന് മാറിനില്‍ക്കാമെന്നും പന്ത് എപ്പോഴാണ് വരുന്നതെന്ന് അറിയില്ലെന്ന് അമ്പയറോട് പറയാമെന്നുമായിരുന്നു അശ്വിന്‍ പറഞ്ഞത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരം ഡാരില്‍ മിച്ചല്‍ ഈ തന്ത്രം മത്സരത്തില്‍ പയറ്റി. താരിഖ് പന്തെറിയാന്‍ ഒരുങ്ങുമ്പോള്‍ മിച്ചല്‍ പലതവണ ക്രീസില്‍ നിന്ന് മാറിനില്‍ക്കുകയും താന്‍ തയ്യാറല്ലെന്ന് അമ്പയറെ അറിയിക്കുകയും ചെയ്തു.

Scroll to load tweet…

ഇത് കളിയുടെ ഒഴുക്കിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമന്റേറ്റര്‍ റമീസ് രാജ മിച്ചലിനെ വിമര്‍ശിച്ചു. മിച്ചലിന്റെ പ്രവൃത്തി ഫൗള്‍ പ്ലേ ആണെന്ന് ഉസ്മാന്‍ താരിഖ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. ക്രിക്കറ്റിലെ നിയമങ്ങള്‍ താരം ഓര്‍മ്മിപ്പിച്ചു. ''ബാറ്റര്‍ മനഃപൂര്‍വ്വം സമയം കളയുകയോ ബൗളറുടെ ശ്രദ്ധ തിരിക്കുകയോ ചെയ്താല്‍ അത് നിയമവിരുദ്ധമാണ്. അമ്പയര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, ആവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി നല്‍കാനും അധികാരമുണ്ട്.'' ഉസ്മാന്‍ താരിഖ് കുറിച്ചു.

മുത്തയ്യ മുരളീധരന്റെ ആക്ഷനോട് ഉപമിക്കപ്പെടുന്ന താരിഖിന്റെ ബൗളിംഗിനെതിരെ ആദ്യമായാണ് ഒരു താരം ഇത്തരമൊരു രീതി സ്വീകരിക്കുന്നത്. ലോകകപ്പിന് മുന്‍പ് താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും ചര്‍ച്ചയാകുമെന്ന് ഇതോടെ ഉറപ്പായി.

YouTube video player