യുവതാരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയത്. ഇന്ന് 15 തികഞ്ഞതോടെ ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് എപ്പോഴാകും അരങ്ങേറുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ വലിയ ലോകത്തേക്ക് ചുവടുവെക്കാം. വൈഭവ് 15-ാം പിറന്നാള്‍ ആഘോഷിച്ചതോടെ, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐസിസിയുടെ കുറഞ്ഞ പ്രായപരിധി താരം പിന്നിട്ടു. ഇതോടെ ഐപിഎൽ പത്തൊമ്പതാം സീസണിന് തൊട്ടുമുമ്പ് തന്നെ ഇന്ത്യൻ സീനിയർ ടീം സെലക്ഷന് വൈഭവ് അർഹത നേടി.

2020-ൽ ഐസിസി കൊണ്ടുവന്ന നിയമപ്രകാരം (Article 4.1), ഒരു താരത്തിന് ദേശീയ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളിലോ ഐസിസി ടൂര്‍ണമെന്‍റുകളിലോ പ്രതിനിധീകരിക്കണമെങ്കിൽ കുറഞ്ഞത് 15 വയസ് തികഞ്ഞിരിക്കണം. യുവതാരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയത്. ഇന്ന് 15 തികഞ്ഞതോടെ ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് എപ്പോഴാകും അരങ്ങേറുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

2025-ലെ ഐപിഎൽ താരലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതോടെയാണ് വൈഭവ് ശ്രദ്ധേയനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡോടെ ടീമിലെത്തിയ വൈഭവ്, അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചാണ് വരവറിയിച്ചത്. പിന്നാലെ വെറും 35 പന്തിൽ സെഞ്ച്വറി നേടി ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. ക്രിസ് ഗെയ്‌ലിന്‍റെ 30 പന്തിലെ സെഞ്ച്വറിയാണ് ഐപിഎല്ലിലെ വേഗമേറിയ സെഞ്ചുറി.

ആഭ്യന്തര ക്രിക്കറ്റിലും അണ്ടർ-19 ക്രിക്കറ്റിലും ഇതിനോടകം തന്നെ തന്‍റെ പ്രതിഭ തെളിയിച്ച വൈഭവ് ഇന്ത്യൻ അണ്ടർ-19 യൂത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 58 പന്തിൽ സെഞ്ച്വറി നേടിയ യൂത്ത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ജനുവരിയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടീമിന്‍റെ ടോപ് സ്കോററായ വൈഭവ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമായി. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 80 പന്തില്‍ 175 റണ്‍സടിച്ച വൈഭവ് ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോ‍ർഡും അടിച്ചെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക