വിജയ് ഹസാരേ ട്രോഫി: കേരളം നാളെ ഛത്തീസ്ഗഡിനെതിരെ; നായകന് റോബിന്‍ ഉത്തപ്പ
ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തിൽ ഛത്തീസ്‌ഗഡ് ആണ് എതിരാളികള്‍. റോബിന്‍ ഉത്തപ്പയെ നായകനാക്കിയത് ഉചിതമായ തീരുമാനമാണെന്ന് പരിശീലകന്‍ ഡേവ് വാട്മോര്‍
ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് നാളെ ആദ്യ മത്സരം. ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തിൽ ഛത്തീസ്‌ഗഡ് ആണ് എതിരാളികള്‍. റോബിന്‍ ഉത്തപ്പയെ നായകനാക്കിയത് ഉചിതമായ തീരുമാനമാണെന്ന് പരിശീലകന്‍ ഡേവ് വാട്‌മോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുതിയ നായകന് കീഴിൽ പുതിയ പ്രതീക്ഷകളുമായാണ് കേരളം ഇറങ്ങുന്നത്. ഇന്ത്യക്കായി നിരവധി മത്സരങ്ങള്‍ കളിച്ചുപരിചയമുള്ള ഉത്തപ്പയുടെ സാന്നിധ്യം കേരളത്തിന് കരുത്താകുമെന്നുറപ്പ്. 2007ല്‍ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കപ്പുയര്‍ത്തുമ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഉത്തപ്പ.
വിജയ് ഹസാരേ ട്രോഫിയിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന ഗ്രൂപ്പ് എയിലാണ് ഡേവ് വാട്‌മോറിന്‍റെ കുട്ടികള്‍. ഛത്തീസ്‌ഗഡിനും ഗോവയ്‌ക്കും പുറമേ നിലവിലെ ജേതാക്കളായ മുംബൈ, മനീഷ് പാണ്ഡെയും കെഎൽ രാഹുലും അടങ്ങുന്ന കര്‍ണാടകം, അമ്പാട്ടി റായുഡു ക്യാപ്റ്റനായ ഹൈദരാബാദ്, ഹനുമ വിഹാരി നയിക്കുന്ന ആന്ധ്ര, രഞ്ജി ട്രോഫി ഫൈനലിസ്റ്റുകളായ സൗരാഷ്‌ട്ര, ധോണിയില്ലാത്ത ജാര്‍ഖണ്ഡ് എന്നിവയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍.
ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ വരവും സഞ്ജു സാംസണും സന്ദീപ് വാര്യറും അടങ്ങുന്ന ഇന്ത്യ എ താരങ്ങളുടെ സാന്നിധ്യവും കേരളത്തിന് നേട്ടമാകുമെന്ന പ്രതീക്ഷയാണ് വാട്മോറിന്. അടുത്ത മാസം 20ന് ക്വാര്‍ട്ടര്‍ തുടങ്ങും. ഇരുപത്തിയഞ്ചിനാണ് ഫൈനല്‍. കഴിഞ്ഞ സീസണില്‍ രഞ്ജി സെമിയിലെത്തിയെങ്കിലും ഏകദിന, ട്വന്‍റി 20 ഫോര്‍മാറ്റുകളില്‍ ആദ്യറൗണ്ട് കടക്കാന്‍ കേരളത്തിനായിരുന്നില്ല.