പിറന്നാള്‍ ദിവസം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി. ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലിയാണ് ആദ്യമായി പിറന്നാളിന് നൂറിലെത്തിയത്.

കൊല്‍ക്കത്ത: പിറന്നാള്‍ ദിവസം സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇനി വിരാട് കോലിയും. ഏകദിന ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയതോടെയാണ് കോലിയെ തേടി നേട്ടമെത്തിയത്. ഏകദിന കരിയറില്‍ തന്റെ 49-ാം സെഞ്ചുറിയാണ് കോലി നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെ റെക്കോര്‍ഡ് പങ്കിടുകയാണ് കോലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമാണ് താരം.

പിറന്നാള്‍ ദിവസം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി. ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലിയാണ് ആദ്യമായി പിറന്നാളിന് നൂറിലെത്തിയത്. 1993ല്‍ ഇരുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കാംബ്ലിയുടെ നേട്ടം. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജയിലെ മണല്‍ക്കാറ്റായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓസ്ട്രേലിയക്കെതിരെ കൊക്കക്കോള കപ്പില്‍ നേടിയ സെഞ്ചുറി ഇതിഹാസത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍. 

സച്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്ന്. പ്രായം തളര്‍ത്താത്ത പോരാളിയായി ശ്രീലങ്കന്‍ താരം സനത് ജയസൂര്യ 39ആം പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടി പട്ടികയില്‍ ഇടംപിടിച്ചു. ന്യുസിലന്‍ഡ് താരങ്ങളായ റോസ് ടെയ്ലറും ടോം ലേഥവും പിറന്നാള്‍ ദിനത്തിലെ സെഞ്ചുറിക്കാരാണ്. കോലിക്ക് മുമ്പ് പട്ടികയിലെത്തിയത് ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷായിരുന്നു. ഈ ലോകകപ്പില്‍ പാകിസ്ഥാനെതിരെയായിരുന്നു മാര്‍ഷിന്റെ തകര്‍പ്പന്‍ സെഞ്ചുറി.

കോലിയുടേയും (101), ശ്രേയസ് അയ്യരുടേയും (77) ഇന്നിഗ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. 15 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. രോഹിത് ശര്‍മ (24 പന്തില്‍ 40) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു.

സെമിയിലെത്താന്‍ പാകിസ്ഥാന്‍ നന്നായി പാടുപെടും! കണക്കിലെ കളിയിങ്ങനെ; കിവീസ് ലങ്കയോട് തോല്‍ക്കുക മാത്രമാണ് രക്ഷ