പരിക്കേറ്റ രവീന്ദ്ര ജഡേജ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. അടുത്ത സീസണിലും അദ്ദേഹം നായകനാവില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ ആരായിരിക്കും അടുത്ത ചെന്നൈ ക്യാപ്റ്റന്‍ എന്നാണ് ക്രിക്കറ്റ് ലോകത്തെ ചിന്ത.

മുംബൈ: ഒരു ഐപിഎല്‍ (IPL 2022) സീസണില്‍ കൂടി എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുണ്ടാകുമോയെന്നുള്ള കാര്യം സംശയമാണ്. ഇത്തവണ തുടക്കത്തില്‍ അദ്ദേഹം നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് (Ravindra Jadeja) നല്‍കിയെങ്കിലും ടീമിന്റെ പ്രകടനം മോശമായി. ഇതോടെ വീണ്ടും നായകസ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. നിലവിലെ ചാംപ്യന്മാരായ ചെന്നൈ (Chennai Super Kings) പ്ലേ ഓഫ് കാണാതെ പുറത്തായി.

പരിക്കേറ്റ രവീന്ദ്ര ജഡേജ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. അടുത്ത സീസണിലും അദ്ദേഹം നായകനാവില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ ആരായിരിക്കും അടുത്ത ചെന്നൈ ക്യാപ്റ്റന്‍ എന്നാണ് ക്രിക്കറ്റ് ലോകത്തെ ചിന്ത. ധോണിക്ക് പകരം ആര് നയിക്കമെന്നുള്ള കാര്യത്തില്‍ അഭിപ്രായം പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. അദ്ദേഹം പറയുന്നത് ജഡേജയുടെ പേരല്ല. 

യുവതാരം റിതുരാജ് ഗെയ്കവാദ് ക്യാപ്റ്റനാവണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനദ്ദേഹം നിരത്തുന്ന കാരണങ്ങളിങ്ങനെ... ''റിതുരാജ് ശാന്തനാണ്. സെഞ്ചുറി നേടിയാല്‍ പോലും അധികം ഭാവങ്ങള്‍ റിതുരാജിന്റെ മുഖത്ത് വിരിയാറില്ല. ഇനി പൂജ്യത്തിനു പുറത്തായി മടങ്ങുമ്പോഴും റുതുരാജിന്റെ മുഖഭാവം അങ്ങനെതന്നെ. മികച്ച ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതകളും അവനുണ്ടെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം മഹാരാഷ്ട്രയുടെ ക്യാപറ്റനാണെന്നുള്ളതും ഓര്‍ക്കണം. അതുകൊണ്ടുതന്നെ ഒരു മത്സരത്തെക്കുറിച്ച് അവനു കൃത്യമായ ധാരണയുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ എന്ത് മാറ്റം വരുത്തണം, ആര് പന്തെറിയണം എന്നെല്ലാം അവനറിയാം. നല്ല ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണങ്ങളും അവനിലുണ്ട്.'' സെവാഗ് പറഞ്ഞു.

അതേസമയം, ധോണി വിരമിക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും നല്‍കിയില്ല. ധോണി ധീരനായ ക്യാപ്റ്റനാണെന്നും ഭാഗ്യമൊഴികെ എല്ലാം റിതുരാജിനുണ്ടെന്നും സെവാഗ് പറഞ്ഞു. ധൈര്യമുള്ളവര്‍ക്ക് ഭാഗ്യം അനുകൂലമാണെന്നും സെവാഗ് കൂട്ടിചേര്‍ത്തു. 2021 ഐപിഎല്ലിലാണ് റിതുരാജിന്റെ ഫോം ക്രിക്കറ്റ് ലോകം അറിഞ്ഞത്. 635 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ടോപ്സ്‌കോററര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്നതിനൊപ്പം ചെന്നൈയുടെ നാലാം കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. പിന്നാലെ ചെന്നൈ താരത്തെ നിലനിര്‍ത്തുകയായിരുന്നു.