ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ അവസാന ഓവറിലെ ആദ്യ പന്ത് അര്‍ഷ്‌ദീപ് സിംഗ് നോബോളോടെ തുടങ്ങിയപ്പോള്‍ അത് ഡാരില്‍ മിച്ചലിന്‍റെ സിക്‌സിലാണ് അവസാനിച്ചത്

റാഞ്ചി: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്‍റി 20യില്‍ ടീം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ പേസര്‍മാരെല്ലാം അടിവാങ്ങി വലഞ്ഞിരുന്നു. നാല് ഓവറില്‍ ഒരു വിക്കറ്റ് മാത്രം എടുത്തപ്പോള്‍ 51 റണ്‍സ് വഴങ്ങിയ അര്‍ഷ്‌ദീപ് സിംഗായിരുന്നു ഏറ്റവും മോശം ബൗളിംഗ് കാഴ്‌ചവെച്ച താരങ്ങളില്‍ ഒരാള്‍. അര്‍ഷിന്‍റെ നോബോളുകള്‍ ടീം ഇന്ത്യക്ക് വലിയ തലവേദനയായി തുടരുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴയുന്ന നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് റാഞ്ചിയില്‍ കണ്ടത്. ആകെ വഴങ്ങിയ 51ല്‍ 27 റണ്‍സും അര്‍ഷ് ഒറ്റ ഓവറിലാണ് എറിഞ്ഞുകൊടുത്തത്. 

Add Asianetnews as a Preferred SourcegooglePreferred

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു അര്‍ഷ്‌‌ദീപ് സിംഗിന്‍റെ ദയനീയ പ്രകടനം കണ്ടത്. ഒരു നോബോളുംം ഹാട്രിക് സിക്‌സുകളുമായി അര്‍ഷ് നാണംകെട്ടു. ഇതോടെയാണ് ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിന് 176ലെത്തിയത്. അര്‍ഷിന്‍റെ ഈ ഓവറാണ് മത്സരം തോല്‍പിച്ചത് എന്നും പറയാം. കാരണം 21 റണ്‍സിനായിരുന്നു റാഞ്ചിയില്‍ ടീം ഇന്ത്യയുടെ തോല്‍വി.

Scroll to load tweet…

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ അവസാന ഓവറിലെ ആദ്യ പന്ത് അര്‍ഷ്‌ദീപ് സിംഗ് നോബോളോടെ തുടങ്ങിയപ്പോള്‍ അത് ഡാരില്‍ മിച്ചലിന്‍റെ സിക്‌സിലാണ് അവസാനിച്ചത്. വീണ്ടുമെറിഞ്ഞ പന്തും മിച്ചല്‍ ഗ്യാലറിയിലെത്തിച്ചു. ഓവറിലെ മൂന്നാം പന്തും അതിര്‍ത്തി കടത്തി ഹാട്രിക് സിക്‌സോടെ മിച്ചല്‍ 26 പന്തില്‍ നാലാം രാജ്യാന്തര ടി20 ഫിഫ്റ്റി തികച്ചു. എന്ത് ചെയ്യണം എന്നറിയാതെ നടുവിന് കൈയും കൊടുത്ത് നില്‍ക്കുകയായിരുന്നു നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ സമയം തൊട്ടടുത്ത പന്തില്‍ മിച്ചല്‍ ബൗണ്ടറി നേടിയപ്പോള്‍ നാലാം പന്ത് മിസായി. അഞ്ച്, ആറ് പന്തുകള്‍ രണ്ട് വീതം റണ്ണുകള്‍ നേടി ഡാരില്‍ മിച്ചല്‍ ആഘോഷം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ ആകെ 27 റണ്‍സ് അര്‍ഷിന്‍റെ ഈ ഓവറില്‍ പിറന്നു.

കിവികള്‍ക്കെതിരെ രണ്ടാം ട്വന്‍റി 20യില്‍ ഉമ്രാന്‍ മാലിക് വേണ്ടാ; പകരക്കാരെ നിര്‍ദേശിച്ച് വസീം ജാഫര്‍