ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ, മുൻ പാക് താരം മുഹമ്മദ് യൂസഫ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ടെലിവിഷൻ ചർച്ചയിൽ വ്യക്തിപരമായി അധിക്ഷേപിച്ചു. മത്സരത്തിൽ ഇന്ത്യ അമ്പയർമാരെ സ്വാധീനിച്ച് വിജയം തട്ടിയെടുത്തെന്നും യൂസഫ്.

കറാച്ചി: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് യൂസഫ്. ഇന്ത്യൻ ക്യാപ്റ്റനെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. ചര്‍ച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യൻ ടീം അമ്പയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുക്കുകായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. മത്സരത്തില്‍ അമ്പയര്‍മാരുടെ വിരലുകള്‍ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീല്‍ ചെയ്തപ്പോഴൊക്കെ അമ്പയര്‍മാര്‍ വിരലുയര്‍ത്തിയെന്നും മുഹ്മദ് യൂസഫ് ആരോപിച്ചു.

മത്സരത്തില്‍ ഇന്ത്യയുടെ മൂന്ന് എല്‍ബിഡബ്ല്യു അപ്പീലുകള്‍ അമ്പയര്‍മാര്‍ അനുവദിച്ചെങ്കിലും റിവ്യു എടുത്ത് പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ രക്ഷപ്പെട്ടതിനെ പരാമര്‍ശിച്ചാണ് യൂസഫിന്‍റെ ആരോപണം. മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് നിര്‍ദേശിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്ഥാന്‍ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍റെ ആവശ്യം ഐസിസി തള്ളി. ഇന്ത്യയോടേറ്റ തോല്‍വിക്കുശേഷം ഹസ്തദാനം ചെയ്യാന്‍ തയാറാവത്തതിനെതിരെ മുന്‍ പാക് താരങ്ങള്‍ വിമര്‍ശിച്ചിരുന്നുവെങ്കിലും മുഹമ്മദ് യൂസഫിനെപ്പോലെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ മുതിര്‍ന്നിരുന്നില്ല.

Scroll to load tweet…

ഇന്ത്യയുടെ ജയം ആധികാരികം

ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക