ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണിപ്പോള്‍ കൗമാര താരം.
ബെംഗളൂരു: ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് രാജസ്ഥാൻ റോയല്‍സിന്‍റെ പതിനാലുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവൻഷി. ഐപിഎല്ലിലെ സൂപ്പര്‍ സ്ട്രൈക്കര്‍ക്കുള്ള ടാറ്റാ കര്‍വ് ഇവി സ്വന്തമാക്കിയതും 206 സ്ട്രൈക്ക് റേറ്റില്‍ റണ്ണടിച്ച വൈഭവ് ആയിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലെ വെടികെട്ടിനുശേഷം വൈഭവിന്‍റെ പുതിയൊരു വീഡീയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഈ മാസം നടക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള പരിശീലന ക്യാംപിലാണ് വൈഭവ് ബൗളര്‍മാരെ തൂക്കിയടിക്കുന്നത്. പരിശീലന മത്സരത്തില്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ സിക്സിന് പറത്തുന്നതാണ് വീഡിയോ. ഐപിഎൽ താരലേലത്തില്‍ 1.1 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ വൈഭവിന് ആദ്യ മത്സരങ്ങളിലൊന്നും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
എന്നാല്‍ ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റതോടെ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ വൈഭവ് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് തൂക്കിയാണ് റണ്‍വേട്ട തുടങ്ങിയത് പിന്നീട് ഗുജറാത്തിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഏഴ് മത്സരങ്ങളില്‍ 252 റണ്‍സാണ് വൈഭവ് നേടിയത്.
ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണിപ്പോള്‍ കൗമാര താരം. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ അഞ്ച് ഏകദിനങ്ങളും രണ്ട് ദ്വിദിന മത്സരങ്ങളിലുമാണ് ഇന്ത്യ അണ്ടര്‍ 19 ടീം കളിക്കുക. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ പതിനേഴുകാരന്‍ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ 19 ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ്, ആർ എസ് അംബീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ ഗുഹ്‌ന പട്ടേൽ, പ്രവ്‌ന പട്ടേൽ, ഹെൻത് മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്
സ്റ്റാൻഡ്ബൈ കളിക്കാർ: നമൻ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലങ്ക്രിത് റാപോൾ.

