സ്റ്റീവ് സ്‌മിത്ത് കഴിഞ്ഞാല്‍ ഓസീസ് നിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായ ലബുഷെയ്‌ന്‍റെ വിക്കറ്റ് ഉമേഷ് യാദവ് ആഘോഷമാക്കി

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ നാലാം ദിനത്തിന്‍റെ തുടക്കത്തില്‍ ഓസ്‌ട്രേലിയക്ക് വിക്കറ്റ് നഷ്‌ടമായിരിക്കുകയാണ്. ഇന്ന് ഒരു റണ്‍ പോലും തന്‍റെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കും മുമ്പ് ഓസീസ് സ്റ്റാര്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് മടക്കുകയായിരുന്നു. ഉമേഷ് യാദവിന്‍റെ തകര്‍പ്പന്‍ പന്തില്‍ ലബുഷെയ്‌ന്‍ ബാറ്റ് വെച്ചപ്പോള്‍ പന്ത് എഡ്‌ജായി ഫസ്റ്റ് സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തുകയായിരുന്നു. തെല്ലുപോലും പിഴവില്ലാതെ പൂജാര പന്ത് തന്‍റെ കൈയില്‍ കൊരുത്തു. 126 പന്ത് നേരിട്ട ലബുഷ്‌യ്‌ന്‍ നാല് ഫോര്‍ സഹിതം 41 റണ്‍സെടുത്തു.

സ്റ്റീവ് സ്‌മിത്ത് കഴിഞ്ഞാല്‍ ഓസീസ് നിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ വിക്കറ്റ് ഉമേഷ് യാദവ് ആഘോഷമാക്കി. ഉമേഷ് യാദവിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് സെലിബ്രേഷനുകളില്‍ ഒന്നായി ഇത്. ഉമേഷിന്‍റെ വിക്കറ്റാഘോഷം വൈറലാവുകയും ചെയ്‌തു.

View post on Instagram

അതേസമയം മാര്‍നസ് ലബുഷെയ്‌ന് പിന്നാലെ കാമറൂണ്‍ ഗ്രീനിന്‍റെ വിക്കറ്റും ഓസീസിന് നാലാംദിനമായ ഇന്ന് ആദ്യ സെഷനില്‍ നഷ്‌ടമായെങ്കിലും കങ്കാരുക്കളുടെ ലീഡ് 350 കടന്നു. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. 95 പന്ത് നേരിട്ട് 4 ബൗണ്ടറികള്‍ സഹിതം 25 റണ്‍സുമായി പ്രതിരോധിച്ച് കളിച്ച ഗ്രീനിനെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. ജഡേജയുടെ പന്ത് വിക്കറ്റിലേക്ക് എങ്ങനെയാണ് പാഞ്ഞ് കയറിയത് എന്ന് ഗ്രീനിന് പിടികിട്ടി പോലുമില്ല. ഡേവിഡ് വാര്‍ണര്‍(1), ഉസ്‌മാന്‍ ഖവാജ(13), സ്റ്റീവ് സ്‌മിത്ത്(34), ട്രാവിസ് ഹെഡ്(18) എന്നിവരുടെ വിക്കറ്റ് ഓസീസിന് നേരത്തെ നഷ്‌ടമായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഉമേഷ് ഇതിനകം രണ്ട് വിക്കറ്റ് വീഴ്‌ത്തിക്കഴിഞ്ഞു. ഖവാജയുടെ വിക്കറ്റും ഉമേഷിനാണ്. 

Read more: 'വീണ്ടും സമരം, ഏഷ്യന്‍ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കും'; കടുത്ത മുന്നറിയിപ്പുകളുമായി ഗുസ്‌തി താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News