കൊല്‍ക്കത്ത-ലഖ്‌നൗ മത്സരത്തില്‍ തേര്‍ഡ് അമ്പയര്‍ കെ എന്‍ അനന്തപദ്മനാഭന്റെ തെറ്റായ തീരുമാനത്തില്‍ ഫിന്‍ അലന്‍ പുറത്തായി. ഫീല്‍ഡര്‍ ദിഗ്വേഷ് രതി ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചത് വ്യക്തമായിട്ടും ഔട്ട് വിധിച്ചത് വലിയ വിവാദത്തിന് കാരണമായി. 

കൊല്‍ക്കത്ത: ഐപിഎല്‍ സീസണില്‍ അമ്പയറിംഗിലെ പാളിച്ചകള്‍ തുടരുന്നു.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ തേര്‍ഡ് അമ്പയറുടെ തെറ്റായ തീരുമാനം വലിയ വിവാദത്തിന് തിരിതെളിച്ചു. കൊല്‍ക്കത്ത ഓപ്പണര്‍ ഫിന്‍ അലനാണ് മോശം തീരുമാനത്തിന് ഇരയായത്. മത്സരത്തിലെ രണ്ടാം ഓവറിലായിരുന്നു സംഭവം. പ്രിന്‍സ് യാദവ് എറിഞ്ഞ പന്തില്‍ ഫിന്‍ അലന്‍ അടിച്ച ഷോട്ട് തേര്‍ഡ് മാന്‍ ദിശയിലേക്ക് ഉയര്‍ന്നുപൊങ്ങി.

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന ദിഗ്വേഷ് രതി പന്ത് പിടിക്കുമ്പോള്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയര്‍ കെ എന്‍ അനന്തപദ്മനാഭന്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെ തന്നെ ഔട്ട് വിധിക്കുകയായിരുന്നു. റീപ്ലേകളില്‍ ദിഗ്വേഷിന്റെ ഇടതുകാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയത് വ്യക്തമായി കണ്ടിട്ടും തേര്‍ഡ് അമ്പയര്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് പരിശോധനയ്ക്കായി എടുത്തത്. ഇത് ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ ചൊടിപ്പിച്ചു. വീഡിയോ...

Scroll to load tweet…

ആവര്‍ത്തിക്കുന്ന പിഴവുകള്‍

ഈ സീസണില്‍ ഇത് ആദ്യമായല്ല അമ്പയറിംഗ് വിവാദത്തിലാകുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഹെന്റിച്ച് ക്ലാസനെ പുറത്താക്കാന്‍ ഫില്‍ സാള്‍ട്ട് എടുത്ത ക്യാച്ചും ഇത്തരത്തില്‍ വിവാദമായിരുന്നു. അന്നും ദൃശ്യങ്ങള്‍ പൂര്‍ണ്ണമായി പരിശോധിക്കാതെ ഫീല്‍ഡിംഗ് ടീമിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. വൈഡ് പരിശോധിക്കാന്‍ 15 മിനിറ്റോളം ചിലവാക്കുന്നവര്‍, കളിയുടെ ഗതി മാറ്റുന്ന നിര്‍ണ്ണായക വിക്കറ്റുകളുടെ കാര്യത്തില്‍ നിസ്സംഗത കാണിക്കുന്നത് ശരിയല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.

Scroll to load tweet…

ഓരോ റണ്ണും പോയിന്റും വിലപ്പെട്ടതായ ഐ.പി.എല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഇത്തരം പിഴവുകള്‍ കളിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

YouTube video player