ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ ചീഫ് ക്യുറേറ്ററുമായി ഗംഭീര്‍ തര്‍ക്കിച്ചു. 

ലണ്ടന്‍: മാഞ്ചസ്റ്ററിലെ ഐതിഹാസ സമനിലയുടെ ആവേശത്തില്‍ വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിന് ഇറങ്ങുകയാണ് ഇന്ത്യ. പരമ്പരയില്‍ 2-1ന് പിറകിലാണ് ഇന്ത്യ. പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്ക് ഈ ടെസ്റ്റ് ജയിക്കേണ്ടത് അനിവാര്യമാണ്. അവസാന ടെസ്റ്റില്‍ ജസ്പ്രിത് ബുമ്ര കളിക്കുമോ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ അവസാന മത്സരം നടക്കുന്ന ഓവറില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെയുള്ള ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഓവല്‍ സ്റ്റേഡിയത്തിലെ ക്യുറേറ്ററോട് കോച്ച് ഗംഭീര്‍ തര്‍ക്കിക്കുന്നതാണ് വീഡിയോ. ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെയാണ് ചീഫ് ക്യുറേറ്ററായ ലീ ഫോര്‍ട്ടിസുമായി ഗംഭീര്‍ തര്‍ക്കിച്ചത്. എന്താണ് ചെയ്യേണ്ടെന്ന് ഞങ്ങള്‍ക്കറിയാമെന്ന് ഗംഭീര്‍ ക്യുറേറ്ററോട് സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എവിടെ വേണമെങ്കിലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തോളൂ, നിങ്ങള്‍ വെറുമൊരു ഗ്രൗണ്ട് സ്റ്റാഫാണെന്നും ഗംഭീര്‍ അദ്ദേഹത്തോടെ പറയുന്നുണ്ട്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ശാന്തനാക്കുകയായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ബുമ്ര അടക്കം എല്ലാ ബൗളര്‍മാരും ഓവല്‍ ടെസ്റ്റിന് ലഭ്യമാണെന്ന് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. ബുമ്ര മൂന്ന് ടെസ്റ്റിലേ കളിക്കൂ എന്നാണ് പരമ്പര തുടങ്ങും മുന്‍പേ ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. ജോലി ഭാരം കുറയ്ക്കാനാണ് ഈ തീരുമാനം. ആദ്യ നാല് ടെസ്റ്റുകളില്‍ മൂന്നിലും ബുമ്ര കളിച്ചു. മത്സരങ്ങള്‍ക്കിടെ ആവശ്യത്തിന് വിശ്രമം കിട്ടുന്നതിനാല്‍ ഓവലിലും ബുമ്ര കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭ്യമായ ഏറ്റവും മികച്ച ടീമിനെ ഓവലില്‍ അണിനിത്തുമെന്ന് ഗംഭീര്‍. പരമ്പരയിലെ മൂന്ന് ടെസ്റ്റില്‍ നിന്ന് ബുമ്ര 14 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ബുമ്ര കളിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ആകാശ് ചോപ്ര വ്യക്തമാക്കിയിരുന്നു... ''ബുമ്രയുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. നാലാം ടെസ്റ്റ് മത്സരത്തില്‍ ബുംറ ഒരു തവണ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. ഒരേയൊരു ഇന്നിംഗ്‌സില്‍ 33 ഓവര്‍ മാത്രമാണ് ബുമ്ര എറിഞ്ഞത്. എത്ര മത്സരങ്ങള്‍ കളിക്കുന്നു എന്നത് മാത്രമല്ല വര്‍ക്ക്ലോഡ് മാനേജ്മെന്റ്. എത്ര ഓവറുകള്‍ എറിയുന്നു എന്നതും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ ബുമ്ര കളിക്കേണ്ടതുണ്ടോ എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.'' ചോപ്ര വ്യക്തമാക്കി.

YouTube video player