115 മീറ്റര്‍ ദൂരം പോയ സിക്‌സ് കെന്‍സിംഗ്ടണ്‍ ഓവലിന്റെ മേല്‍ക്കൂരയിലാണ് വീണത്.

ബാര്‍ബഡോസ്: പരിക്കിന് ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു ഇംഗ്ലണ്ട് ക്യാപ്്റ്റന്‍ ജോസ് ബട്‌ലര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബട്‌ലര്‍ പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ടി20യില്‍ കൂടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബട്‌ലര്‍. 45 പന്തില്‍ 83 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു. വിന്‍ഡീസ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.

ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്. ഇതില്‍ ഒരു സിക്‌സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗുഡകേഷ് മോട്ടിക്കെതിരെ അടിച്ച സിക്‌സിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. 115 മീറ്റര്‍ ദൂരം പോയ സിക്‌സ് കെന്‍സിംഗ്ടണ്‍ ഓവലിന്റെ മേല്‍ക്കൂരയിലാണ് വീണത്. വീഡിയോ കാണാം...

Scroll to load tweet…

ബട്‌ലര്‍ക്ക് പുറമെ വില്‍ ജാക്‌സും (38) മികച്ച പ്രകടനം പുറത്തെടുത്തു. ഫിലിപ് സാള്‍ട്ടിന്റെ (0) വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ലിയാം ലിവിംഗ്സ്റ്റണ്‍ (23), ജേക്കബ് ബേതെല്‍ (3) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, റോവ്മാന്‍ പവല്‍ (43) മാത്രമാണ് വിന്‍ഡീസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. റൊമാരിയ ഷെപ്പേര്‍ഡ് (22), നിക്കോളാസ് പുരാന്‍ (14), റോസ്റ്റണ്‍ ചേസ് (13), മാത്യൂ ഫോര്‍ഡെ (പുറത്താവാതെ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

ബ്രന്‍ഡന്‍ കിംഗ് (1), എവിന്‍ ലൂയിസ് (8), ഷെഫാനെ റുതര്‍ഫോര്‍ഡ് (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി മൗസ്ലി, ലിവിംഗ്‌സ്റ്റണ്‍, സാക്വിബ് മെഹ്മൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് ഇംഗ്ലണ്ട് മുന്നിലെത്തി.