ആകാശ് ദീപ് ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, സിറാജിന്റെ മിന്നുന്ന ക്യാച്ചും ശ്രദ്ധേയമായി.
ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. എഡ്ജ്ബാസ്റ്റണില്‍, 608 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനം 271 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ 587, 427/6 ഡി & ഇംഗ്ലണ്ട് 407, 271. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 180 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 587നെതിരെ ഇംഗ്ലണ്ട് 407ന് പുറത്താവുകായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറിന് 427 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.
ആകാശ് ദീപിന് പുറമെ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സിറാജ് മത്സരത്തില്‍ ഒന്നാകെ ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് സ്വന്തമാക്കാന്‍ സിറാജിന് സാധിച്ചിരുന്നു. ബൗളിംഗില്‍ മാത്രമല്ല, ഇന്ന് ഫീല്‍ഡിംഗിലും സിറാജ് തന്റെ ക്ലാസ് തെളിയിച്ചു. ജോഷ് ടംഗിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സിറാജിനെ വേറിട്ടുനിര്‍ത്തിയത്. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു വിക്കറ്റ്. ഇന്ത്യന്‍ പേസര്‍ പറന്നുപിടിച്ച് ക്യാച്ചിന്റെ വീഡിയോ കാണാം...
എഡ്ജ്ബാസ്റ്റണിലെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ജയമാണിത്. ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍, രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു. ഇന്ന് രണ്ട് മണിക്കൂറോളം മത്സരം മഴ തടസപ്പെടുത്തിയിരുന്നു. പിന്നാലെ കളി ആരംഭിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നിന് 72 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ഇന്ന് ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ പോപ്പിന് സാധിച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബ്രൂക്കും പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ ആകാശിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് സ്‌റ്റോക്‌സ് - സ്മിത്ത് സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. വാഷിംഗ്ടണ്‍ സുന്ദറാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. 33 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ വാഷിംഗ്ടണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ ക്രിസീലെത്തി ക്രിസ് വോക്‌സ് (7) അല്‍പനേരം ചെറുത്തുനിന്നു. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി താരം മടങ്ങി. തുടര്‍ന്ന് സ്മിത്ത് ഒരറ്റത്ത് ഒറ്റയാള്‍ ആക്രമണം നടത്തി. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും താരം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും ആകാശ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പറെ പറഞ്ഞയച്ച് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ആകാശിന്റെ സ്ലോ ബൗണ്‍സര്‍ പുള്‍ ചെയ്യാനുള്ള ശ്രമം ഡീപ്പ് സ്‌ക്വയറില്‍ വാഷിംഗ്ടണിന്റെ കൈകളില്‍ അവസാനിച്ചു. 99 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ഒമ്പത് ഫോറും നേടി. ജോഷ് ടംഗിനെ (2) രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ വിജയത്തിനടുത്തെത്തി. ബ്രൈഡണ്‍ കാര്‍സെ (38) ആകാശ് ദീപിന് വിക്കറ്റ് കൂടി നല്‍കിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായത്.

