അന്ന് കോലിയോടും യൂസഫിനോടും ഒന്നേ പറഞ്ഞുള്ളു, എന്നെ താഴെ ഇടരുത്: സച്ചിൻ
അന്ന് ലോകകപ്പ് വിജയത്തിനുശേഷം വിരാട് കോലിയും യൂസഫ് പത്താനും ചേർന്ന് എന്നെ എടുത്ത് തോളിലേറ്റി വാംഖഡേയേ വലം വെച്ചു. അവരോട് എന്നെ ചുമലിലേറ്റുമ്പോൾ ഒറ്റ കാര്യമേ ഞാൻ ആവശ്യപ്പെടുള്ളു.
മുംബൈ: 2011 ലോകകപ്പ് കിരീടം നേടിയ ദിവസമാണ് ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ല ഓർമയെന്ന് ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻ ഡുൽക്കർ. ക്രിക്കറ്റ് ജീവിതത്തിലെ എക്കാലത്തെയും ആവിസ്മരണീയ ദിനമായിരുന്നു അതെന്നും സച്ചിൻ വ്യക്തമാക്കി.
1983 ഇൽ കപിൽ ദേവ് ലോകകിരീടം ഉയർത്തിയപ്പോൾ അവിശ്വസനീയമായ നേട്ടമായിരുന്നു. അതായി പിന്നെ എന്റെ സ്വപ്നം. മുംബൈയിൽ വാങ്കഡെയിൽ ഇന്ത്യ കിരീടം നേടിയപ്പോഴും അതേ വികാരമായിരുന്നു. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഇത്തരം വിജയങ്ങൾ അത്യപൂർവമാണെന്നും സച്ചിൻ പറഞ്ഞു.
അന്ന് ലോകകപ്പ് വിജയത്തിനുശേഷം വിരാട് കോലിയും യൂസഫ് പത്താനും ചേർന്ന് എന്നെ എടുത്ത് തോളിലേറ്റി വാംഖഡേയേ വലം വെച്ചു. അവരോട് എന്നെ ചുമലിലേറ്റുമ്പോൾ ഒറ്റ കാര്യമേ ഞാൻ ആവശ്യപ്പെടുള്ളു. എന്നെ താഴെ ഇടരുതെന്ന്- സച്ചിൻ പറഞ്ഞു.
ലോകകപ്പ് നേട്ടം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാത്രം നേട്ടമായല്ല രാജ്യം കിരീടം നേടിയ അനുഭവമായിരുന്നു എന്നും സച്ചിൻ പറഞ്ഞു. ശാരീരികമായ പ്രശ്നങ്ങളേക്കാളും മാനസിക പിരിമുറുക്കവും ആശങ്കകളും ആയിരുന്നു ക്രിക്കറ്റ് കരിയറിന്റെ തനിക്ക് തുടക്കകാലത്ത് വെല്ലുവിളി ആയിരുന്നത് എന്നും സച്ചിൻ പറയുന്നു. കോവിഡ് കാലത്ത് ബയോ സെക്യൂർ ബബ്ബിളിൽ ഉൾപ്പെടെ കഴിയുന്ന കളിക്കാർക്ക് മാനസികമായ പിന്തുണ ആണ് വേണ്ടതെന്നും സച്ചിൻ പറഞ്ഞു.
2011 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ സെഞ്ചുറി നേടിയ സച്ചിനും ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വലിയ സംഭാവന നൽകി. സമകാലികരായിരുന്ന ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണും എന്തിന് വിൻഡീസ് ഇതിഹാസം ബ്രയൻ ലാറയ്ക്ക് പോലും തൊടാൻ കഴിയാതെ പോയ നേട്ടമായിരുന്നു 24 വർഷത്തെ കരിയറിനോടുവിൽ സച്ചിനെ തേടിയെത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona