ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് സെമിയില്‍ ടീം ഇന്ത്യയുടെ എതിരാളി ഏത് ടീമാകും? ഇതുവരെയുള്ള മത്സരഫലങ്ങള്‍ വച്ചുള്ള സാധ്യത 

ലാഹോര്‍: ഐസിസിചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2025 ആവേശകരമായി പുരോഗമിക്കുകയാണ്. ടീം ഇന്ത്യയും ന്യൂസിലന്‍ഡും ഇതിനകം സെമിയില്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ അവശേഷിക്കുന്ന രണ്ട് സെമി സ്ഥാനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആരെയാവും ടീം ഇന്ത്യക്ക് സെമിയില്‍ നേരിടേണ്ടിവരിക.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ് ഇംഗ്ലണ്ട് പുറത്തായിരിക്കുകയാണ്. ഓരോ മത്സരം അവശേഷിക്കേ മൂന്ന് പോയിന്‍റ് വീതമുള്ള ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കും രണ്ട് പോയിന്‍റുള്ള അഫ്ഗാനിസ്ഥാനും സെമി സാധ്യതയുണ്ട്. അതേസമയം ഗ്രൂപ്പ് എയില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് ബംഗ്ലാദേശ്, പാകിസ്ഥാന്‍ ടീമുകള്‍ ഇതിനകം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായപ്പോള്‍ ഇന്ത്യയും ന്യൂസിലന്‍ഡും സെമിക്ക് യോഗ്യത നേടി. ഇന്ത്യയാണ് ആദ്യം സെമിയിലെത്തിയ ടീം. 

എ ഗ്രൂപ്പില്‍ ഇന്നത്തെ പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം അപ്രസക്തമാണ് എന്നതിനാല്‍ ഞായറാഴ്ച ദുബായ് വേദിയാവുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കും. ഇരു ഗ്രൂപ്പ് ചാമ്പ്യന്‍മാരും എതിര്‍ ടീമിലെ രണ്ടാം സ്ഥാനക്കാരെ നേരിടുന്ന രീതിയിലാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫോര്‍മാറ്റ്. അവശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വിജയിക്കുകയും ഇന്ത്യ കിവികളെ തോല്‍പിക്കുകയും ചെയ്താല്‍, നീലപ്പട സെമിയില്‍ നേരിടേണ്ടിവരിക ഐസിസി ടൂര്‍ണമെന്‍റുകളിലെ രാജാക്കന്‍മാരായ ഓസ്ട്രേലിയയെയാവും. അതേസമയം ഗ്രൂപ്പ് എയില്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയാവും ഇന്ത്യയുടെ എതിരാളി. 

ഇതിനിടെ അഫ്ഗാന്‍ അടുത്ത അത്ഭുതം കാട്ടുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. ഇംഗ്ലണ്ടിനും പിന്നാലെ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാന്‍ തോല്‍പിച്ചാല്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ സെമിയില്‍ ഇന്ത്യക്ക് എതിരാളി അഫ്ഗാനായിരിക്കും. അതേസമയം ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചാല്‍ സെമിയില്‍ രോഹിത്തും സംഘവും ദക്ഷിണാഫ്രിക്കയെ നേരിടേണ്ടിവരും.

Read more: ഇംഗ്ലണ്ടിനെ ചാരമാക്കിയ അഞ്ച് വിക്കറ്റ് നേട്ടം; റെക്കോര്‍ഡിട്ട് അസ്മത്തുള്ള ഒമര്‍സായ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം