റിഷഭ് പന്തിന് കാറപടത്തില്‍ പരിക്കേറ്റതിന് ശേഷം ടീമിന്‍റെ വിക്കറ്റ് കീപ്പർ പരീക്ഷണങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഇഷാന്‍ കിഷനിലാണ്
ബെംഗളൂരു: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്‍റെ പേര് കാണാതിരുന്നത് ശരിക്കും മലയാളി ആരാധകരെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്. ഏഷ്യന്‍ ഗെയിംസിന്‍റെ അതേസമയത്ത് നടക്കുന്ന ഏകദിന ലോകകപ്പിനുള്ള സ്ക്വാഡില്‍ സഞ്ജു ഇടംപിടിക്കും എന്ന പ്രതീക്ഷ ഇതുവഴി ആരാധകർക്കുണ്ടായി. നിലവില്‍ ഇന്ത്യന്‍ ഏകദിന സ്ക്വാഡില്‍ അംഗം കൂടിയാണ് സഞ്ജു. വിക്കറ്റ് കീപ്പറായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ സഞ്ജുവിനെ ടീമിന് കളിപ്പിക്കാം. ഏകദിന ലോകകപ്പ് ടീമിലെത്താന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്ന താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. ഇവർ രണ്ട് പേരേക്കാള്‍ ഒരു ചുവട് മുന്നിലാണ് നിലവില്‍ സഞ്ജു.
ഇഷാന്‍ കിഷന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റതിന് ശേഷം ടീമിന്‍റെ വിക്കറ്റ് കീപ്പർ പരീക്ഷണങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഇഷാന്‍ കിഷനിലാണ്. അതിനാല്‍ ഇടംകൈയന്‍ ഓപ്പണറായോ വിക്കറ്റ് കീപ്പറായോ കിഷനെ ലോകകപ്പ് സ്ക്വാഡ് സെലക്ഷനിലേക്ക് പരിഗണിച്ചേക്കാം. ഓപ്പണിംഗില്‍ ധവാനുമായും വിക്കറ്റ് കീപ്പിംഗില്‍ സഞ്ജുവുമായും കിഷന് കടുത്ത മത്സരം വരും. കാരണം റിഷഭിനോളം ഇംപാക്ട് സൃഷിടിക്കാന്‍ ഇതുവരെ കിഷന് സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറിക്ക് ശേഷം ഒരു അർധസെഞ്ചുറി പോലുമില്ല എന്നതാണ് ഇഷാനുള്ള പ്രധാന തലവേദന. വിന്‍ഡീസിനെതിരെ ബാറ്റിംഗില്‍ ഫോമായില്ലെങ്കില്‍ ഇഷാന്‍റെ സ്ഥാനത്തേക്ക് സഞ്ജുവിന്‍റെ പേര് സ്ക്വാഡ് ലിസ്റ്റില്‍ തെളിഞ്ഞേക്കാം.
സൂര്യകുമാർ യാദവ്
ടി20 ഫോർമാറ്റിലുള്ള ഏഷ്യന്‍ ഗെയിംസിനുള്ള സ്ക്വാഡില്‍ പേരില്ലാതിരുന്ന സൂര്യകുമാർ യാദവ് ഏകദിന ലോകകപ്പ് സ്ക്വാഡിലുണ്ടാകുമോ? ടി20യിലെ നമ്പർ 1 ബാറ്ററായിട്ടും സൂര്യയെ ചൈനയിലെ ഗെയിംസിന് അയക്കാത്തത് താരം ലോകകപ്പ് പദ്ധതികളിലുണ്ട് എന്നതിന് വ്യക്തമായ സൂചനയാണ്. ശ്രേയസ് അയ്യരിന് പരിക്കേറ്റതോടെ ഏകദിനത്തില്‍ നാലാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട സ്കൈ അമ്പേ പരാജയമായിരുന്നു. എന്നാല്‍ അയ്യർക്ക് ഏകദിന ലോകകപ്പ് ആവുമ്പോഴേക്ക് ഫിറ്റ്നസും ഫോമും കണ്ടെത്താനാകുമോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങള്‍ സ്കൈക്ക് നിർണായകമാകും. ഫോമായില്ലെങ്കില്‍ ഇതേ സ്ഥാനത്തും സഞ്ജുവിന് സാധ്യത കൂടും. മടങ്ങിവരുമ്പോള്‍ അയർക്ക് മികച്ച ഫോമിലെത്താതെ വഴിയില്ല എന്ന സാഹചര്യവും ഉടലെടുക്കും.
എന്തുകൊണ്ട് സഞ്ജു
ഫോർമാറ്റില്‍ 2021ല്‍ അരങ്ങേറ്റം കുറിച്ച് വെറും 11 ഏകദിനങ്ങളുടെ പരിചയം മാത്രമേയുള്ളൂവെങ്കിലും 66 ബാറ്റിംഗ് ശരാശരിയുള്ളതാണ് സഞ്ജു സാംസണിന്‍റെ കരുത്ത്. ഇഷാന്‍ കിഷനെ പ്രധാന വിക്കറ്റ് കീപ്പറായി സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയാലും സഞ്ജുവിനെ ബാക്ക് അപ്പായോ സ്പെഷ്യലിസ്റ്റ് ബാറ്ററായോ പരിഗണിക്കാനുള്ള ഓപ്ഷന്‍ സെലക്ടർമാർക്ക് മുന്നിലുണ്ട്. ശ്രേയസ് അയ്യർക്ക് മടങ്ങിവരാനായില്ലെങ്കില്‍ മധ്യനിരയില്‍ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ പറ്റിയ ഓപ്ഷനാണ് സഞ്ജു. ഇതേ സ്ഥാനത്ത് ഇതുവരെ തിളങ്ങാത്ത സൂര്യകുമാർ യാദവിന് പകരം വേണമെങ്കില്‍ ഉപയോഗിക്കാം. രോഹിത് ശർമ്മ-ശുഭ്മാന്‍ ഗില്‍ സഖ്യത്തിന്‍റെ സ്ഥാനത്ത് ബാക്ക്അപ് ഓപ്പണറായി ടോപ് ഓർഡറിലും സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്. വിന്‍ഡീസ് പര്യടനത്തിലെ പ്രകടനം സഞ്ജുവിന്‍റെ ലോകകപ്പ് ഭാവി തീരുമാനിക്കും എന്നുറപ്പ്.
Read more: വിന്‍ഡീസിനെ അടിച്ചുപറത്താന്‍ കച്ചമുറുക്കി സഞ്ജു സാംസണ്‍; ചിത്രങ്ങള്‍ വൈറല്‍
